കണ്ണൂര്‍- കാസര്‍കോട് അതിര്‍ത്തി പാലങ്ങള്‍ അടച്ചു; കടത്തിവിടുക ആശുപത്രിയിലേക്കുള്ള വാഹനങ്ങള്‍ മാത്രം

By Web TeamFirst Published Jul 17, 2020, 12:26 PM IST
Highlights

ദേശീയ പാതയില്‍ കാലിക്കടവ് പൊലീസ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചു. 

കണ്ണൂര്‍: കാസർകോട് കോഴിക്കോട്  ജില്ലകളിൽ സമ്പർക്ക രോഗികൾ കൂടുന്ന സാഹചര്യത്തിൽ  അതിർത്തിയിലെ ഇടറോഡുകളും പാലങ്ങളും അടച്ച് കണ്ണൂർ ജില്ലാ ഭരണകൂടം. ചെക്ക് പോസ്റ്റ് സ്ഥാപിച്ച് ദേശീയ പാതയിൽ ഗതാഗതം പരിമിതപ്പെടുത്തി. സമ്പ‍ർക്ക രോഗികൾ കൂടുതലുള്ള നാല് പൊലീസ് സ്റ്റേഷൻ പരിധികൾ കണ്ടെയിൻമെന്റ് സോണുകളാക്കി. കർണാടകത്തിൽ നിന്നും അതിർത്തി കടന്ന് കൂടുതൽ പേർ എത്തുന്നത് നിയന്ത്രിക്കാനാണ് കാസർകോടുവഴിയുള്ള ഇടറോഡുകളും പാലങ്ങളും ജില്ലാ ഭരണകൂടം അടച്ചത്.

ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിറ്റാരിക്കൽ പാലവയൽ, കമ്പല്ലൂർ, നെടുങ്കല്ല് പാലങ്ങളും ചെറുപുഴ ചെക്കുഡാമുമാണ് അടച്ചത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. ഇരു ജില്ലകളേയും ബന്ധിപ്പിക്കുന്ന മലയോര ഹൈവേ വഴി സർവ്വീസ് നടത്തുന്ന ബസ്സുകളും ചെറുപുഴവരെ മാത്രമാണ് ഓടുന്നത്. കണ്ണൂർ കാസർകോട് അതിർത്തി വഴിയുള്ള ദേശീയപാതയിൽ സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും കാലിക്കടവിൽ ചെക്ക്പോസ്റ്റ് സ്ഥാപിച്ച് പൊലീസ് പരിശോധന കർശനമാക്കി. 

കോഴിക്കോടുമായി അതിർത്തി പങ്കിടുന്ന മോന്താൽ, കാഞ്ഞിരക്കടവ് പാലങ്ങളും ഇടറോഡുകളും  അടച്ചു. പെരിങ്ങത്തൂർ വഴി അത്യാവശ്യമുള്ള യാത്രക്കാരെ മാത്രം കടത്തിവിടും. മാഹി വഴിയും കർശന പരിശോധ ഉണ്ടാകും. ഇന്നലെ എട്ടുപേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച സാഹര്യത്തിൽ പാനൂർ നഗരസഭയും കുന്നോത്ത്പറമ്പ് പഞ്ചായത്തും കണ്ടെയിന്‍മെന്‍റ് സോണാക്കി. കൂത്ത് പറമ്പ്, ന്യൂമാറി ചൊക്ലി, സ്റ്റേഷൻ പരിധികളിലും കനത്ത നിയന്ത്രണം ഉണ്ടാകും. തൂണേരിയിലെ മരണവീട്ടിൽ വന്ന ആളിൽ നിന്നുള്ള സമ്പർക്ക രോഗി വഴിയാണോ കുന്നോത്ത് പറമ്പിലുള്ളവർക്ക് രോഗം പടർന്നത് എന്ന് സംശയം ആരോഗ്യ വകുപ്പിനുണ്ട്. കുന്നോത്ത് പറമ്പിൽ കൂടുതൽ പേരിൽ കൊവിഡ് പരിശോധന നടത്തും.
 

click me!