
കണ്ണൂര്‍: ഒരുമഴ കനത്ത് പെയ്തപ്പോഴേക്കും കണ്ണൂർ താവക്കരയിലെ കണ്ണൂർ യൂണിവേഴ്‍സിറ്റി ക്യാമ്പസും സമീപത്തെ വീടുകളും വെള്ളത്തിൽ മുങ്ങി. സമീപത്തെ ആശുപത്രികളിൽ നിന്നും നഗരത്തിൽ നിന്നുമെത്തിയ മലിനജലത്തിൽ നിന്ന് ആളുകളെ മാറ്റിയത് ഫയർഫോഴ്സെത്തിയാണ്. ചതുപ്പ് പ്രദേശത്ത് യൂണിവേഴ്‍സിറ്റി മണ്ണിട്ടുനികത്തി നടത്തിയ നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നഗരത്തിൽ നിന്നുള്ള മാലിന്യം വഹിക്കുന്ന നിരവധി ഓവുചാലുകൾ കടന്നുപോകുന്ന താഴ്ന്ന പ്രദേശമാണ് കണ്ണൂർ യൂണിവേഴ്‍സിറ്റി ക്യാമ്പസ് പരിസരം. ഒറ്റമഴയിൽ വീടുകൾ മുങ്ങുന്ന സ്ഥിതിയായിരിക്കുകയാണ് ഇവിടെ. ഫയർഫോഴ്സെത്തി ഡിങ്കി ബോട്ടിറക്കിയാണ് ആളുകളെ മാറ്റിയത്. യൂണിവേഴ്‍സിറ്റിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ വിദ്യാർത്ഥികളും വെള്ളക്കെട്ടിനെ തുടര്‍ന്ന് വലഞ്ഞു. വെള്ളക്കെട്ടിൽ കുഴിയിൽ വീണ് പലർക്കും പരിക്കേറ്റു. പഴയ ചതുപ്പ് ഭൂമിയിൽ യൂണിവേഴ്‍സിറ്റി പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്കായി മണ്ണെടുക്കുകയും മറ്റിടങ്ങളിൽ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതാണ് വെള്ളക്കെട്ടിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇത് രൂക്ഷമാകും. കഴിഞ്ഞ പ്രളയകാലത്ത് പോലും വെള്ളം പൊങ്ങാത്ത ഇടത്താണ് ഇത്തവണ ഈ പ്രശ്നമുണ്ടായതെന്നത് വിഷയത്തിന്‍റെ ഗൗരവത്തെ വർധിപ്പിക്കുകയാണ്. മഴയക്ക് മുൻപ് നഗരസഭ ഡ്രെയിനേജുകളിലെ തടസം നീക്കിയില്ലെന്നും ആരോപണമുണ്ട്. എന്നാൽ മുൻകരുതലെടുത്തിരുന്നുവെന്നും പ്രശ്നം പരിശോധിക്കുകയാണെന്നുമാണ് അധികൃതരുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam