ഗവർണർക്കെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ്

By Web TeamFirst Published Oct 27, 2022, 6:12 PM IST
Highlights

ഗവർണറുടെത് സർവകലാശാല നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ നടപടിയാണെന്നും സിൻഡിക്കേറ്റ് വിലയിരുത്തി. 

കണ്ണൂര്‍ : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് പ്രമേയം പാസാക്കി. വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി സർവ്വകലാശാലകളുടെ കുതിപ്പ് സ്തംഭിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. ഗവർണറുടെത് സർവകലാശാല നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ നടപടിയാണെന്നും സിൻഡിക്കേറ്റ് വിലയിരുത്തി. 

വിസിമാ‍ര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന ഗവ‍ര്‍ണ‍ര്‍ക്കെതിരെ നിലപാട് കടുപ്പിക്കാൻ തന്നെയാണ് ഇടത് മുന്നണിയുടേയും തീരുമാനം. സര്‍വകലാശാല നിയമനങ്ങളിൽ എതിര്‍ സ്വരമുയര്‍ത്തി ഗവ‍ര്‍ണര്‍ പരസ്യമായി രംഗത്തെത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ 11 സ‍ര്‍വകലാശാലകളിലെയും വിസിമാരോട് രാജിയാവശ്യപ്പെട്ടു. കോടതി നടപടികൾ താൽക്കാലികമായി തടഞ്ഞെങ്കിലും ഇനിയെന്തെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. 

എന്നാൽ ഗവർണറും സർക്കാരും തമ്മിലുളളത് വ്യാജ ഏറ്റുമുട്ടലെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിക്കുന്നത്. വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്‍നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വ്യാജ പോരെന്നും. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗവ‍ര്‍ണര്‍ കുറ്റപ്പെടുത്തി. കേരളത്തിലെ ഒന്‍പത് സർവകലാശാലകൾ ഭരണപ്രതിസന്ധിയിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു. 

അതിനിടെ, ഗവ‍ര്‍ണ‍ര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. ബഹുജനങ്ങളെ അണി നിരത്തി ഗവ‍ര്‍ണറുടെ  ജനാധിപത്യവിരുദ്ധ നടപടികളെ നേരിടുമെന്ന് കാനം രാജേന്ദ്രൻ പ്രതികരിച്ചു. ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ഉൾപ്പെടുന്ന എൻഡിഎ ശ്രമിക്കുന്നതെന്നും കാനം കുറ്റപ്പെടുത്തി. ദേശ സ്നേഹത്തിന്റെ ശതമാനം  അളക്കാനുള്ള പണി ഗവർണറെ ഏൽപ്പിച്ചില്ലെന്നും കാനം തുറന്നടിച്ചു. 

 

click me!