കണ്ണൂർ സർവ്വകലാശാല സിലബസ് വിവാദം; സിപിഎമ്മിന് മൗനം, എതിർത്ത് സിപിഐ; ഉത്തരേന്ത്യയിലെ പോലെയെന്ന് മുസ്ലീം ലീ​ഗ്

By Web TeamFirst Published Sep 10, 2021, 12:28 PM IST
Highlights

സിലബസിൽ ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങൾ  ഉൾപ്പെടുത്തിയതിനെച്ചൊല്ലി സിപിഎമ്മിന് മൗനം. സർവ്വകലാശാല നടപടിയെ ശക്തമായി എതിർത്ത് സിപിഐ രംഗത്തെത്തി. ഉത്തരേന്ത്യയിലെ കാര്യങ്ങൾ കേരളത്തിൽ നടപ്പാക്കുകയാണെന്ന് മുസ്ലീം  ലീഗ് ആരോപിച്ചു.

കോഴിക്കോട്: കണ്ണൂർ സർവ്വകലാശാല പബ്ലിക്ക് അഡ‍്മിനിസ്ട്രേഷൻ പിജി സിലബസിൽ ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങൾ  ഉൾപ്പെടുത്തിയതിനെച്ചൊല്ലി സിപിഎമ്മിന് മൗനം. സർവ്വകലാശാല നടപടിയെ ശക്തമായി എതിർത്ത് സിപിഐ രംഗത്തെത്തി. ഉത്തരേന്ത്യയിലെ കാര്യങ്ങൾ കേരളത്തിൽ നടപ്പാക്കുകയാണെന്ന് മുസ്ലീം  ലീഗ് ആരോപിച്ചു.
     
അക്കാദമിക് രംഗത്തെ കാവിവൽക്കരണത്തിനെതിരെ എസ്എഫ്ഐയും സിപിഎമ്മും രാജ്യവ്യാപകമായി പ്രചാരണം നടത്തുമ്പോഴാണ് കണ്ണൂർ സർവ്വകലാശാലയിലെ സിപിഎം അനുകൂലികളായ വിസിയും അധ്യാപകരും ചേർന്ന് രാജ്യത്തെ ആർഎസ്സ് എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ സിലബസ്സിൽ ഉൾപ്പെടുത്തിയത്. എസ്എഫ്ഐ ജില്ലാ ഭാരവാഹിയായ സർവ്വകലാശാല യൂണിയൻ ചെയർമാൻ ഇതിനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തുകയും ചെയ്തു. സിലബസ് പിൻവലിക്കേണ്ട ഒരു ആവശ്യവും ഇല്ലെന്നാണ് യൂണിവേഴ്സിറ്റി യൂണിയൻ പറയുന്നത്. സമരം ചെയ്യുന്ന എ ഐ എസ് എഫിനെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും യൂണിയൻ ചെയർമാൻ വ്യക്തമാക്കുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്കൂളുകളിൽ അധ്യാപികമാർ പച്ച  സാരി  ധരിച്ചതിനെതെിരെ സമരം ചെയ്ത എസ്എഫ്ഐക്ക് എന്ത് പറ്റിയെന്ന് വിമർശകർ ചോദിക്കുന്നുണ്ട്. സിപിഎം പ്രമുഖരൊന്നും സർവ്വകലാശാലയുടെ തീരുമാനത്തോട് പ്രതികരിച്ചിട്ടില്ല. എന്നാൽ സിപിഐയുടെ വിദ്യാർത്ഥി സംഘടന എതിർത്ത് രംഗത്തെത്തി. ഒപ്പം സിപിഐ ദേശീയനേതാവും എംപിയുമായ ബിനോയ്  വിശ്വം തീരുമാനത്തിനെതിരെ തുറന്നടിച്ചു. ആർഎസ്എസ് കാര്യപരിപാടികൾ ഉൾപ്പെടുത്താനുള്ള ശ്രമമാണ് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

സംഘപരിവാർ അനൂകുല സർക്കാരുകൾ നടപ്പാക്കുന്ന കാര്യമാണ് കേരളത്തിലും നടക്കുന്നതെന്നാണ് ലീഗിന്റെ വിമർശനം. കണ്ണൂർ സർവകലാശാല സിലബസ് അംഗീകരിക്കാനാവില്ലെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. 

സിപിഎം അനുകൂലികളായ അക്കാദമിക് വിദഗ്ദർ കരുതലോടെയാണ് പ്രതികരിക്കുന്നത്. തെറ്റ് കുടി പഠിച്ചല്ലെ ശരിയിലേക്കെത്തെണ്ടെന്നത് എന്നാണ്  ന്യായികരിക്കുന്നവരുടെ വാദം. അങ്ങനെയെങ്കിൽ മതരാഷ്ട്രവാദികളായ മറ്റുള്ളവരുടെയും പുസ്തകങ്ങൾ സിലബസ്സിൽ ഉൾപ്പെടുത്തിക്കൂടെയാന്നാണ് മറുപക്ഷത്തിന്റെ പരിഹാസം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
                            

click me!