
കോഴിക്കോട് : ഇ.കെ.സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഘര്‍വാപസി പ്രയോഗത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയര്‍. സമസ്തയിൽ നിന്ന് വിട്ടുപോയിട്ടില്ലെന്നും മുശാവറ യോഗത്തിലെ തീരുമാനത്തോട് യോജിപ്പ് ഇല്ലാത്തത് കൊണ്ട് യോഗത്തിൽ നിന്നും മാത്രം ഇറങ്ങിപ്പോയതാണെന്നുമാണ് കാന്തപുരത്തിന്റെ മറുപടി.
അസംബ്ലിയിൽ നിന്ന് ഇറങ്ങിപ്പോയാൽ എംഎൽഎ സ്ഥാനം നഷ്ടമാകുമോ എന്ന് പരിഹസിച്ച കാന്തപുരം,പുതിയ മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് അന്നത്തെ പ്രശ്നം അറിയില്ലെന്നും കൂട്ടിച്ചേർത്തു.
നേരത്തെ തുടങ്ങിയ ഐക്യ ചര്‍ച്ചകൾ മാന്യമായി തുടരാമെന്നും അബൂബക്കര്‍ മുസ്ലിയര്‍ വ്യക്തമാക്കി. മലപ്പുറം കോട്ടക്കലിൽ സംഘടിപ്പിച്ച നൂറാം വാര്‍ഷിക വിളംബരത്തിലായിരുന്നു പ്രതികരണം.
കാസര്‍കോട് കുണിയയിൽ ചേര്‍ന്ന ഇ.കെ.സമസ്ത നൂറാം വാര്‍ഷിക സമാപന സമ്മേളനത്തിലായിരുന്നു ജിഫ്രി തങ്ങളുടെ ഘര്‍വാപ്പസി പ്രയോഗം. സമസ്തയിൽ നിന്ന് വിട്ടുപോയവര്‍ മാതൃ സംഘടനയിലേക്ക് മടങ്ങി വരണം എന്നാിരുന്നു ജിഫ്രി തങ്ങൾ പറഞ്ഞത്.
അന്തരീക്ഷണത്തിൽ സുന്നി ഐക്യത്തെ കുറിച്ചായി ചര്‍ച്ച. രാഷ്ട്രീയ കേരളവും സുന്നി സമൂഹവും കാന്തപുരം വിഭാഗത്തിൻ്റെ മറുപടിക്കായി കാത്തിരുന്നു.വളരെ രൂക്ഷമായ ഭാഷയിലായിരുന്നു കാന്തപുരത്തിൻ്റെ മറുപടി. പതിയ മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് കാര്യമറിയില്ലെന്നും തിരിച്ചടിച്ചു. ഐക്യനീക്കത്തെ ബഹുമാനത്തോടെ സമീപിക്കണമെന്നും പ്രമേയം.
വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും ഐക്യ നീക്കത്തെ ആരും തടസ്സപ്പെടുത്തരുതെന്നും കാന്തപുരം ഉണര്‍ത്തി.
എപി വിഭാഗം അടുത്ത വര്‍ഷം നൂറാം വാര്‍ഷിക സമ്മേളനം മലപ്പുറത്ത് നടത്തും. 2027 ജനുവരി 28 മുതൽ 31 വരെയാണ് സമ്മേളനമെന്ന് അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു. അതിനിടയിൽ എന്തൊക്കെ ഐക്യ നീക്കങ്ങൾ ഉണ്ടാകും എന്ന് കാത്തിരുന്നു കാണണം.നേരത്തെ തന്നെ ഇരുവിഭാഗത്തിൽ നിന്നും നാലുപേര്‍ വീതം അംഗങ്ങളായുള്ള ഐക്യ ചര്‍ച്ചകൾ തുടങ്ങയിരുന്നു. പൊതു കാര്യങ്ങളിലെ സഹകരണവും പരസ്പരമുള്ള പോര്‍വിളിയുമെല്ലാം കുറഞ്ഞത് ആദ്യകാല ചര്‍ച്ചകളുടെ ഫലമാണ്. എന്നാൽ, പല വ്യവസ്ഥകളിൽ തുടര്‍ ചര്‍ച്ചകൾ മുടങ്ങുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam