
കോഴിക്കോട്: സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കാന്തപുരം വിഭാഗം സമസ്തയുടെ തീരുമാനം. കോഴിക്കോട് കേന്ദ്രീകരിച്ചായിരിക്കും കാന്തപുരം വിഭാഗം സമസ്ത സ്വകാര്യ സർവകലാശാല സ്ഥാപിക്കുക. കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലാണ് തീരുമാനം. 100 കോടിയുടെ പദ്ധതിയിലാകും സ്വകാര്യ സർവകലാശാല സ്ഥാപിക്കുക. സംഘടനക്കു കീഴിൽ നടക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സർവകലാശാലക്ക് കീഴിൽ ഏകോപിപ്പിക്കാനാണ് തീരുമാനം.
അതിനിടെ പുറത്തുവന്ന വാർത്ത സംസ്ഥാന സർക്കാരിൻ്റെ സ്വകാര്യ സർവ്വകലാശാല ബിൽ നിയമസഭാ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ടു എന്നതാണ്. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ പരിഗണിച്ചില്ല. ഇത്ര മോശമായി തയ്യാറാക്കിയ ബിൽ നിയമസഭയിൽ ഇതിന് മുമ്പ് അവതരിപ്പിച്ചില്ലെന്നായിരുന്നു പ്രതിപക്ഷ വിമർശനം. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൂടുതൽ അധികാരം നൽകുന്നു, സർക്കാറിന് പ്രവേശനത്തിൽ നിയന്ത്രണമില്ല തുടങ്ങിയ പ്രശ്നങ്ങളും പ്രതിപക്ഷം ഉന്നയിച്ചു. യു ജി സി മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചാണ് ബില്ലെന്നായിരുന്നു മന്ത്രി ആർ ബിന്ദുവിൻറെ മറുപടി. പ്രോ ചാൻസലർ എന്ന നിലക്ക് ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് നിലവിൽ തന്നെ അധികാരങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോളേജ് അധ്യാപകർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷപദവി വഹിക്കുന്ന കാലയളവ് വേതനമില്ലാത്ത അവധിയായി കണക്കാക്കാമെന്ന ബില്ലിലെ ഒരു വ്യവസ്ഥയാണ് വ്യക്തിപരമായ ആരോപണത്തിനും ബില്ലിനെ ഇകഴ്ത്താനും ചില മാധ്യമങ്ങളും ഏതാനും പ്രതിപക്ഷ എം എൽ എമാരും കാരണമാക്കുന്നതെന്നാണ് ബിന്ദു അഭിപ്രായപ്പെട്ടത്. മികച്ച വൈജ്ഞാനിക സമ്പത്തിനുടമകളായ അധ്യാപകരെ വികേന്ദ്രീകൃത ഭരണ സംവിധാനത്തിനു കൂടി ഉപയുക്തമാക്കുന്നത് ജനാധിപത്യ സംവിധാനത്തിൻ്റെ മികവ് കൂട്ടുകയേയുള്ളൂ എന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാവില്ലെന്നും അവർ വിവരിച്ചു. സംവരണവും സ്കോളർഷിപ്പും ഉറപ്പാക്കണമെന്നും ആശങ്ക തീർക്കാൻ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച വേണമെന്നും സി പി ഐ അംഗം മുഹമ്മദ് മൊഹ്സിൻ ആവശ്യപ്പെട്ടു. നാളെ സബ്ജക്ട് കമ്മിറ്റി ചർച്ച ചെയ്ത് 24 ന് ബിൽ പാസ്സാക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം