കാരക്കോണം സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജ് ആണ് കേസില്‍ ഒന്നാം പ്രതി
കൊച്ചി: കാരക്കോണം മെഡിക്കൽ കോഴക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആദ്യഘട്ട കുറ്റപത്രം നൽകി. സി.എസ്.ഐ മെഡിക്കൽ മിഷനെ ഒന്നാം പ്രതിയാക്കിയ കുറ്റപത്രത്തിൽ ആകെ 6 പ്രതികളാണുള്ളത്. സഭാ മുൻ മോഡറേറ്ററും ബിഷപ്പുമായിരുന്ന ധർമ്മരാജ് രസാലം, കോളേജ് ഡയറക്ടർ ഡോ. ബെന്നറ്റ് അബ്രഹാം, ഫിനാൻസ് കൺട്രോളർ തങ്കരാജ്, സഭാ മുൻ സെക്രട്ടറി ടി ടി പ്രവീൺ, അക്കൗണ്ട്സ് ജീവനക്കാരി ഷിജി എന്നിവരാണ് കേസിലെ പ്രതികൾ.
തലവരി പണമായി ആകെ ഏഴ് കോടി 22 ലക്ഷം രൂപ പിരിച്ചെടുത്ത് അക്കൗണ്ടിൽ കാണിക്കാതെ മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റിയെന്നാണ് ഇഡി കണ്ടെത്തൽ. 3 കോടി രൂപ സിഎസ്ഐ സൗത്ത് കേരള രൂപതയ്ക്ക് നൽകിയെന്നും ഇഡി വ്യക്തമാക്കുന്നു. കേസിൽ അന്വേഷണം തുടങ്ങിയതിന് പിന്നാലെ പ്രതികൾ 6 കോടിരൂപ മടക്കി നൽകിയെന്നും ഇഡി കുറ്റപത്രത്തിലുണ്ട്. ആകെ 1500 ഓളം പേജുള്ളതാണ് കുറ്റപത്രം.
മെഡിക്കല്‍ പ്രവേശനത്തിനായി കോഴവാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചതടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കഴിഞ്ഞ മാസം കാരക്കോണം മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. ബെനറ്റ് എബ്രഹാം, സഭാ സെക്രട്ടറി ടിടി പ്രവീണ്‍ എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു. സഭ മുന്‍ മോഡറേറ്റര്‍ ധര്‍മരാജ് റസാലത്തെയും ഇഡി പലതവണ ചോദ്യം ചെയ്തിരുന്നു. ബിഷപ്പിന്‍റെ ആസ്ഥാനത്തും കാരക്കോണം മെഡിക്കൽ കോളേജിലും ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലടക്കം ഇഡി റെയ്ഡും നടത്തിയിരുന്നു. നേരത്തെ ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദാക്കിയിരുന്നു.
കൊച്ചി ബിപിസിഎല്ലിലെ എല്‍പിസി ബോട്ടിലിങ് പ്ലാന്‍റിലെ ഡ്രൈവര്‍മാര്‍ പണിമുടക്കിൽ; പ്രതിസന്ധി