കരിപ്പൂരിൽ റൺവേ നീളം കൂട്ടണമെന്ന് ഡിജിസിഎ, ബോയിംഗ് സംഘവും കരിപ്പൂരിലേക്ക്

By Web TeamFirst Published Aug 9, 2020, 2:31 PM IST
Highlights

അപകടത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഈ ആഴ്ച കിട്ടുമെന്ന് എയർ ഇന്ത്യ ചെയർമാൻ രാജീവ് ബൻസൽ വ്യക്തമാക്കിയിട്ടുണ്ട്

കോഴിക്കോട്: കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം ഡിജിസിഎ സംഘം പരിശോധിക്കുന്നു. ഡിജിസിഎ, എയര്‍പോര്‍ട്ട് അതോറിറ്റി, എയർ ഇന്ത്യ സംഘങ്ങൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. രണ്ടായി നെടുകെ പിളര്‍ന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങളിലാണ് പരിശോധന നടത്തുന്നത്. എയര്‍ ഇന്ത്യയുടെ സംഘം നേരത്തെ ഇവിടെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ബോയിംഗ് അന്വേഷണ സംഘം അടുത്തയാഴ്ച  കരിപ്പൂരിലെത്തുമെന്ന് ഡിജിസിഎ അരുൺ കുമാർ വ്യക്തമാക്കി. കരിപ്പൂരിൽ റൺവേ നീളം കൂട്ടുന്നത് പരിഗണിക്കണം. വിമാനം മറ്റൊരിടത്ത് ഇറങ്ങേണ്ടിയിരുന്നോ എന്നത് പൈലറ്റ് തീരുമാനിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അപകടത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഈ ആഴ്ച കിട്ടുമെന്ന് എയർ ഇന്ത്യ ചെയർമാൻ രാജീവ് ബൻസൽ വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്തിന് സാങ്കേതിക പിഴവുണ്ടായിരുന്നതായി തല്ക്കാലം സൂചനകളിലെന്നാണ് ഉന്നതവൃത്തങ്ങൾ വ്യക്തമാക്കുന്നത്. അപകടത്തിൻറെ പശ്ചാത്തലത്തിൽ കരിപ്പൂരിൽ സമാനസംഭവങ്ങൾ തടയാനുള്ള ഇഎൻഎഎസ് സംവിധാനം ഒരുക്കുന്നതും  ആലോചിക്കുന്നുണ്ട്. 

കരിപ്പൂർ വിമാന അപകടത്തെക്കുറിച്ച് എയർപോർട്ട് ആക്സിഡൻറ്സ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ ഇന്നലെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. വിമാനത്തിൻറെ ബ്ലാക്ക് ബോക്സ് , കോക്ക്പിറ്റ് വോയിസ് റെക്കോർഡർ എന്നിവ ദില്ലിയിൽ എത്തിച്ചു. ഇവ വിശദമായി പരിശോധിക്കാൻ സമയം എടുക്കും. എന്നാൽ പ്രാഥമിക റിപ്പോർട്ട് ഇപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കും.

എയർ ഇന്ത്യ അന്വേഷണത്തിന് എല്ലാ സഹകരണവും നല്കുന്നുണ്ടെന്ന് ചെയർമാൻ രാജീവ് ബനസൽ വ്യക്തമാക്കി. റൺവേയിൽ 3000 അടി കടന്ന് ഇറങ്ങിയത് മാനുഷിക പിഴവാണോ സാങ്കേതിക പ്രശ്നങ്ങളാണോ എന്നാണ് പ്രധാന പരിശോധന. വെള്ളക്കെട്ട് അപകടത്തിനിടയാക്കിയോ എന്നതിൽ ഇന്നലെ തന്നെ അന്വേഷണ സംഘം തെളിവെടുത്തിരുന്നു. 

click me!