ഇന്ന് കര്‍ക്കിടക വാവ്; ക്ഷേത്രങ്ങളിലെ ബലിതർപ്പണം ഉപേക്ഷിച്ചു, വീടുകളിൽ തന്നെ ചടങ്ങുകൾ നടത്താന്‍ നിർദ്ദേശം

By Web TeamFirst Published Jul 20, 2020, 5:50 AM IST
Highlights

ജനങ്ങൾ കൂട്ടം കൂടുന്ന എല്ലാ തരം മത ചടങ്ങുകളും ജൂലൈ 31 വരെ നിർത്തിവെയ്ക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാവുബലി ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്.

തിരുവനന്തപുരം: ഇന്ന് കർക്കിടക വാവ് ബലി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ കർക്കിടക വാവുബലി ജനങ്ങൾ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. പതിവായി ആളുകൾ ബലിതർപ്പണത്തിനെത്തുന്ന തീർഥാടന കേന്ദ്രങ്ങളിലെല്ലാം ഇക്കുറി ആളുകൾ കൂട്ടം കൂടുന്ന തരത്തിലുള്ള ബലിതർപ്പണ ചടങ്ങുകൾ ഉണ്ടാവില്ല. 

തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ കൂട്ട നമസ്കാര വഴിപാട് ഉണ്ടാകുമെങ്കിലും ജനങ്ങൾക്ക് പ്രവേശനമില്ല. ഭക്തർക്ക് ഓൺലൈനിലൂടെ പണമടച്ച് വഴിപാട് നടത്താനുള്ള സൗകര്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണമെന്നാണ് നിർദ്ദേശം. ജനങ്ങൾ കൂട്ടം കൂടുന്ന എല്ലാ തരം മത ചടങ്ങുകളും ജൂലൈ 31 വരെ നിർത്തിവെയ്ക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാവുബലി ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്.

അതേസമയം, സംസ്ഥാനത്തെ കൊവിഡ് ആശങ്ക മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരുന്ന ഒരാള്‍ കൂടി ഇന്നലെ രാത്രി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 43 ആയി. കളിയിക്കാവിള സ്വദേശിയാ അമ്പത്തിമൂന്നുകാരന്‍ ജയചന്ദ്രന്‍ ആണ് മരിച്ചത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തിരുവനന്തപുരം നഗരത്തില്‍ ലോക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.  

click me!