
ബംഗളൂരു: ദുരന്തഭൂമിയായ വയനാടിന് കൈത്താങ്ങായി കർണാടക വെച്ച് നൽകാമെന്ന് പ്രഖ്യാപിച്ച നൂറ് വീടുകളുടെ ഏകോപനം വഴിമുട്ടിയെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വീടുകൾ വച്ച് നൽകുന്ന കാര്യത്തിൽ പിന്നീട് കേരളം ഒരു ആശയവിനിമയവും നടത്തിയില്ല. സ്ഥലം വാങ്ങിയും വീട് വെച്ച് നൽകാൻ തയ്യാറാണെന്നും എന്ത് ചെയ്യണമെന്ന് സർക്കാർ ഇനിയെങ്കിലും അറിയിക്കണമെന്നും സിദ്ധരാമയ്യയുടെ കത്തിൽ പറയുന്നു. 100 വീട് വെച്ച് നൽകാമെന്ന കര്‍ണാടകയുടെ വാഗ്ദാനത്തിൽ കേരള സര്‍ക്കാര്‍ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നാണ് സിദ്ധരാമയ്യ കത്തിൽ വ്യക്തമാക്കുന്നത്.
ആഗസ്റ്റ് 3-ന് വയനാട്ടിൽ സന്ദർശനം നടത്തിയ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരളത്തിനായി അയൽസംസ്ഥാനത്തിന്‍റെ കൈത്താങ്ങായി മുണ്ടക്കൈ - ചൂരൽമല ദുരിതബാധിതർക്ക് നൂറ് വീടുകൾ വച്ച് നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം കർണാടക ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷ് കേരള ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാൽ, പിന്നീടങ്ങോട്ട് ഈ പ്രഖ്യാപനത്തിൽ അടയിരുന്ന സംസ്ഥാനസർക്കാർ ഈ പ്രഖ്യാപനം നടപ്പാക്കാൻ ഒരു മുൻകൈയുമെടുത്തില്ല എന്നാണ് ഇപ്പോൾ സിദ്ധരാമയ്യയുടെ കത്തിൽ നിന്ന് വ്യക്തമാകുന്നത്.
ഇത്തരമൊരു പ്രഖ്യാപനം എങ്ങനെ നടപ്പാക്കണം, എവിടെ നടപ്പാക്കണം, ആരെല്ലാമാകണം ഗുണഭോക്താക്കൾ, അതിന്‍റെ എസ്റ്റിമേറ്റെന്താണ്, എത്ര പണം വേണം, സ്ഥലമേറ്റെടുപ്പ് എങ്ങനെയാകണം എന്നതടക്കം ഒരു കാര്യങ്ങളും കേരളം കർണാടകത്തെ അറിയിച്ചിട്ടില്ല. അതിനാൽ തന്നെ പ്രഖ്യാപനവുമായി മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴെന്നും കർണാടക മുഖ്യമന്ത്രി നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇനി സ്ഥലം വാങ്ങി വീട് വെയ്ക്കണമെങ്കിൽ, നൂറ് വീടുകൾക്കുള്ള സ്ഥലം വാങ്ങി നിർമാണം നടത്താൻ തയ്യാറാണെന്നും തുടർനടപടികൾ എങ്ങനെ വേണമെന്ന് ഇനിയെങ്കിലും പറയണമെന്നും സിദ്ധരാമയ്യ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കർണാടകയെപ്പോലെ തെലങ്കാനയും സഹായവാഗ്ദാനം നൽകിയിട്ടുണ്ടെന്നും എന്നാൽ, സംസ്ഥാനസർക്കാർ ഇനിയെന്ത് വേണമെന്ന് അറിയിച്ചിട്ടില്ലെന്നും തന്നോട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പറഞ്ഞതായി കെ സി വേണുഗോപാൽ എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതിതീവ്രദുരന്തമായ എൽ 3 പട്ടികയിൽ പെടുത്താത്തതിനും വേണ്ട ധനസഹായം അനുവദിക്കാത്തതിനും കേന്ദ്രത്തെ പഴി പറയുന്ന കേരളം ലഭിച്ച നൂറ് കണക്കിന് സഹായവാഗ്ദാനങ്ങൾ ഏകോപിപ്പിക്കാൻ എന്ത് സംവിധാനമാണ് ഒരുക്കിയതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam