'നിയമനം നടത്തിയത് പണം വാങ്ങി'; എംകെ രാഘവനെതിരെ ആരോപണവുമായി മാടായി കോളേജിൽ അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥി

Published : Dec 10, 2024, 02:26 PM ISTUpdated : Dec 10, 2024, 02:27 PM IST
'നിയമനം നടത്തിയത് പണം വാങ്ങി'; എംകെ രാഘവനെതിരെ ആരോപണവുമായി മാടായി കോളേജിൽ അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥി

Synopsis

നിയമന വിവാദത്തിൽ എംകെ രാഘവൻ എംപിക്കെതിരെ മാടായി കോളേജിൽ അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥി.നിയമനം നടത്തിയത് പണം വാങ്ങിയെന്ന് ടിവി നിധീഷ് ആരോപിച്ചു

കണ്ണൂര്‍: നിയമന വിവാദത്തിൽ എംകെ രാഘവൻ എംപിക്കെതിരെ മാടായി കോളേജിൽ അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥി. നിയമനം നടത്തിയത് പണം വാങ്ങിയെന്ന് ടിവി നിധീഷ് ആരോപിച്ചു. രണ്ട് പേർക്ക് ജോലി വാഗ്ദാനം നൽകിയെന്ന് അഭിമുഖ ദിവസം തന്നെ പരാതി നൽകിയിരുന്നു. ഇതേ ആളുകൾക്ക് തന്നെയാണ് ഇന്നലെ കോളേജിൽ നിയമനം നൽകിയത്. നിയമനം സുതാര്യമെന്ന എംകെ രാഘവൻ എംപിയുടെ വാദം തെറ്റാണെന്നും ഉദ്യോഗാർത്ഥിയായ ടിവി നിധീഷ് ആരോപിച്ചു. നിയമനം കിട്ടിയവരുടെ ബാങ്ക് അക്കൗണ്ട്, വായ്പ വിവരങ്ങൾ പരിശോധിക്കണമെന്നും ക്രമക്കേട് പുറത്തുകൊണ്ടുവരണമെന്നും ടിവി നിധീഷ് ആവശ്യപ്പെട്ടു. പത്തു ലക്ഷത്തിലധികം രൂപ കോഴ വാങ്ങിയാണ് ഇവരെ നിയമിച്ചതെന്നും നിധീഷ് ആരോപിച്ചു.

മാടായി കോളേജിലെ നിയമന വിവാദത്തിൽ വിശദീകരണവുമായി നേരത്തെ എംകെ രാഘവൻ എംപി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്നും സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും സുപ്രീം കോടതി നിബന്ധനകൾക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നുമായിരുന്നു എംകെ രാഘവൻ എംപിയുടെ വിശദീകരണം. നിയമന വ്യവസ്ഥയുടെ മുൻപിൽ രാഷ്ട്രീയ താൽപര്യം പാലിക്കാനാവില്ല. താൻ ഇൻറർവ്യൂ ബോർഡിൽ ഇരുന്നില്ലെന്നും തന്നെ തടഞ്ഞ അഞ്ച് പേർക്കെതിരെ പാർട്ടി നടപടിയെടുത്തെന്നും അദ്ദേഹം എംകെ രാഘവൻ ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മാടായി കോളേജിനെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തന്‍റെ 29ാമത്തെ വയസിൽ താൻ മുൻകൈയെടുത്താണ് കോളേജ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങിയത്. ഏഴ് മാസം മുൻപാണ് താൻ ഒടുവിൽ കോളേജ് ചെയർമാനായത്. എന്നാൽ, താത്പര്യമില്ലെന്ന് ഒഴിഞ്ഞുമാറിയിട്ടും നിർബന്ധിച്ച് തന്നെ ഏൽപ്പിച്ചതിനാലാണ് സ്ഥാനം ഏറ്റെടുത്തത്. 4 അനധ്യാപക തസ്തികകളിലേക്കാണ് കോളേജിൽ നിയമനം നടത്തിയത്. സർക്കാർ നിർദ്ദേശമനുസരിച്ചാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 83 അപേക്ഷകരെത്തി. ഓഫീസ് അസിസ്റ്റൻറ്, ഓഫീസ് അറ്റൻഡർ, കംപ്യൂട്ടർ അസിസ്റ്റൻറ് എന്നിങ്ങനെയുള്ള തസ്തികകളിലേക്കായിരുന്നു നിയമനം. ഓഫീസ് അറ്റൻഡർ തസ്തിക ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തതാണ്. സുപ്രീം കോടതി നിർദേശം പാലിച്ചാണ് ഈ പോസ്റ്റിൽ നിയമനം നടത്തിയത്. അന്ധരായ അപേക്ഷകരില്ലാത്തതിനാൽ ബധിരനായ ആൾക്ക് നിയമനം നൽകുകയായിരുന്നു. 

ആളുകളെ ഇളക്കി വിടുന്നതിന് പിന്നിൽ കോൺഗ്രസാണോയെന്ന് അദ്ദേഹം ചോദിച്ചു. തന്‍റെ കോലം കത്തിച്ചത് തന്നെ കത്തിക്കുന്നതിന് തുല്യമാണ്. കോൺഗ്രസുകാർ തന്നെയാണ് അത് ചെയ്തത്. സ്ഥാപനത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിൽ. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും തന്‍റെ കൈകൾ പരിശുദ്ധമെന്നും വികാരാധീനനായി എംകെ രാഘവൻ പറഞ്ഞു.

ഒരാളുടെ കൈയിൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ഡയറക്ടർ ബോർഡ് അംഗങ്ങളെ സസ്പെൻഡ് ചെയ്തത് കാര്യമറിയാതെയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡൻ്റിന് നിയമന വ്യവസ്ഥകൾ അറിയില്ല. സമയം വരുമ്പോൾ കൂടുതൽ വിവരങ്ങൾ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനം കിട്ടിയയാൾ ബന്ധുവായിരിക്കാം. എന്നാൽ, ആ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലല്ല നിയമനം നൽകിയത്. ഡയറക്ടർ ബോർഡംഗങ്ങളെ സസ്പെൻഡ് ചെയ്തത് തന്നോടാലോചിക്കാതെയാണെന്നും എംകെ രാഘവൻ എംപി വിശദീകരിച്ചു.

എംകെ രാഘവനെതിരായ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം തെരുവിൽ; കുഞ്ഞിമംഗലത്തെ മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവച്ചു

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം