
കൊല്ലം: കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിൽ മുഖ്യപ്രതി പങ്കജ് മേനോൻ പിടിയിൽ. ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരുവനന്തപുരം കല്ലമ്പലത്ത് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ പിടിയിലായ പ്രതികൾ ഏഴായി. ഒന്നാം പ്രതി അലുവ അതുൽ ഉൾപ്പടെ രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്. മാർച്ച് 27 ന് പുലർച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തി വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ ആറംഗ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്.
കൊലപാതം ആസൂത്രണം ചെയ്ത് ക്വട്ടേഷൻ നൽകിയത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഓച്ചിറ സ്വദേശി പങ്കജ് മേനോനെന്നാണ് പൊലീസിന്‍റെ നിഗമനം. ഒളിവിൽ കഴിഞ്ഞ പങ്കജിനെ തിരുവനന്തപുരം കല്ലമ്പലത്ത് നിന്ന് കരുനാഗപള്ളി പൊലീസ് പിടികൂടി. പ്രതിയെ കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
പങ്കജിന് രാഷ്ട്രീയ പിന്തുണയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം പി കെ ബാലചന്ദ്രനും പ്രതിയും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ അടക്കമാണ് ചർച്ചയായത്. പങ്കജ് കീഴടങ്ങാൻ തയ്യാറെടുത്തിരുന്നതായും സൂചനയുണ്ട്. കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന രാജപ്പൻ എന്ന് രാജീവ്, മൈന എന്ന് വിളിക്കുന്ന ഹരി, സോനു, പ്യാരി എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
പ്രതികൾക്ക് വാഹനം സംഘടിപ്പിച്ച് നൽകിയ കുക്കു എന്ന് വിളിക്കുന്ന മനു, ചക്കര അതുൽ എന്നിവരും പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്. ഒന്നാം പ്രതി അലുവ അതുലും വാഹനം ഓടിച്ച സാമുവലുമാണ് ഒളിവിൽ തുടരുന്നത്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി തെരച്ചിൽ വ്യാപിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam