
ദില്ലി: തമിഴ്നാട് കരൂർ തിക്കിലും തിരക്കിലും പെട്ട അപകടത്തിലെ എസ്ഐടി അന്വേഷണത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഉത്തരവ് പറയാനായി മാറ്റി. ആൾക്കൂട്ട ദുരന്തങ്ങൾ ഒഴിവാക്കാൻ മാർഗനിർദ്ദേശങ്ങൾ വേണമെന്ന് കാട്ടി നൽകിയ ഹർജിയിൽ എന്തിനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച ഉത്തരവിറക്കിയതെന്ന് സുപ്രീംകോടതി ചോദിച്ചു. സംഭവസ്ഥലത്ത് നിന്ന് പൊലീസ് നിർദ്ദേശത്തെ തുടർന്നാണ് മാറിയതെന്നും ഹൈക്കോടതി പരാമർശങ്ങൾ അതിരുകടന്നതാണെന്നും ടിവികെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. എസ്ഐടി അന്വേഷണത്തിൽ ടിവികെയും അപകടത്തിൽ മരിച്ച ചില ഇരകളുടെ കുടുംബവും അതൃപ്തി അറിയിച്ചു.
സുപ്രീംകോടതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും എങ്കിലേ കൃത്യമായ അന്വേഷണം നടക്കുകയുള്ളൂ എന്നും ടിവികെ പറഞ്ഞു. തമിഴ്നാട് പൊലീസിന്റെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് ഇരകളുടെ കുടുംബം കോടതിയിൽ പറഞ്ഞു. ആൾക്കൂട്ടത്തിനു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി പ്രകോപനം സൃഷ്ടിച്ചുവെന്നും കുടുംബങ്ങൾ കോടതിയെ അറിയിച്ചു. എസ്ഐടി അന്വേഷണത്തിൽ ഇതുവരെ വീഴ്ച ഉണ്ടായിട്ടില്ലെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും തമിഴ്നാട് സർക്കാർ കോടതിയിൽ പറഞ്ഞു.