
കൊച്ചി: പി ആർ അരവിന്ദാക്ഷന്‍റെ അറസ്റ്റോടെ ഇഡിയുടെ നീക്കം ഇനിയെന്ത് എന്നതാണ് ഉയരുന്ന ചോദ്യം. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എ സി മൊയ്തീൻ എം എൽ എയും എം കെ കണ്ണനുമൊക്കെ കേന്ദ്ര ഏജൻസിയുടെ അന്വേഷണ പരിധിയിലാണ്. രാഷ്ട്രീയ വേട്ടയെന്ന് പറഞ്ഞ് സിപിഎം പ്രതിരോധിക്കുമ്പോഴും ഇനി എന്തുവേണമെന്ന ആശങ്ക സിപിഎം കേന്ദ്രങ്ങളിലുണ്ട്.
സിപിഎം ലോക്കൽ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്‍റെ അപ്രതീക്ഷിത അറസ്റ്റിന്‍റെ അങ്കലാപ്പിലാണ് എം കെ കണ്ണനടക്കമുള്ള ആരോപണ വിധേയരായര്‍. ഇ ഡി കേസുകളിൽ അറസ്റ്റ് നിർബന്ധമല്ലെന്നിരിക്കെ തൃശൂരിൽ തേടിച്ചെന്ന് അരവിന്ദാക്ഷനെ പിടികൂടിയതാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്. അന്വേഷണ വലയിലുളള മറ്റ് നേതാക്കൾക്ക് ഇഡി നൽകുന്ന റെഡ് സിഗ്നലാണ് ഇപ്പോഴത്തെ അറസ്റ്റെന്ന് കരുതുന്നവരുമുണ്ട്.
ഇഡി ഒരു തവണ ചോദ്യം ചെയ്ത എ സി മൊയ്തീൻ എം എൽ എയുടെ വലം കൈ എന്ന നിലയിലാണ് അരവിന്ദാക്ഷൻ തൃശൂർ സർക്കിളിൽ അറിയിപ്പെടുന്നത്. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചെങ്കിലും വന്നില്ല. മൊയ്തീന് വീണ്ടും നോട്ടീസ് നൽകുമെന്നാണ് പറയപ്പെടുന്നത്. വീണ്ടും ഹാജരായില്ലെങ്കിൽ പണിയാകും. എം കെ കണ്ണന്‍റെ കാര്യത്തിലും സമാന അവസ്ഥയാണ്. ചോദ്യം ചെയ്യലിനിടെ ഇഡി ഭീഷണിപ്പെടുത്തിയെന്നാണ് കണ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞത്. വെള്ളിയാഴ്ച വീണ്ടും ഹാജരാകാന്‍ കണ്ണന് ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്.
Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 'ഇഡിയുടെ അടുത്ത ലക്ഷ്യം താനും എ സി മൊയ്‌തീനുമെന്ന് എം കെ കണ്ണൻ
എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് പൊലീസിൽ പരാതി നൽകിയ പി ആർ അരവിന്ദാക്ഷനാണ് ഇപ്പോൾ ഇഡി വലയിലുള്ളത്. സമാനമായത് കണ്ണന്‍റെ കാര്യത്തിലും ഉണ്ടാകുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇഡി നോട്ടീസിനെ കോടതിയിൽ നിയമപരമായി നേരിടണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. മൊയ്തീന് നോട്ടീസ് കിട്ടിയപ്പോൾ സിപിഎം കേന്ദ്രങ്ങൾ നിയമോപദേശം തേടിയതാണ്. തൽക്കാലം അന്വേഷണത്തോട് സഹകരിക്കാനായിരുന്നു തീരുമാനം. എന്നാൽ അരവിന്ദാക്ഷന്‍റെ അറസ്റ്റോടെ കേന്ദ്ര ഏജൻസി ഏതറ്റം വരെയും പോകും എന്ന സൂചയാണ് നൽകുന്നത്. അതുകൊണ്ടുതന്നെ ആരോപണവിധേയർ രക്ഷതേടി കോടതിയെ സമീപിക്കാനും സാധ്യതയേറെയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam