
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ ഇ ഡിയുടെ കസ്റ്റഡിയിൽ ഉള്ള അരവിന്ദാക്ഷനെയും ജിൽസിനെയും ഇന്ന് വൈകിട്ട് നാല് മണിയോടെ വിചാരണ കോടതിയിൽ ഹാജരാക്കും. ഒരു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരിൽ പെരിങ്ങണ്ടൂർ സഹകരണ ബാങ്കിൽ ഉള്ള അക്കൗണ്ടിന്റെയും നിക്ഷേപങ്ങളുടെയും വിവരങ്ങളാണ് ഇഡി പ്രധാനമായും ചോദിച്ചറിഞ്ഞത്.
തന്റെ അമ്മയുടെ പേരിൽ അങ്ങനെ ഒരു അക്കൗണ്ട് ഇല്ലെന്ന് കോടതിയിൽ അരവിന്ദാക്ഷൻ വാദിച്ചിരുന്നു. പ്രതികളുടെ റിമാൻഡ് കാലാവധിയും ഇന്ന് അവസാനിക്കും. ഇരുവരും നൽകിയ ജാമ്യപേക്ഷയും വിചാരണ കോടതി ഇന്ന് പരിഗണിക്കും. കേസിൽ കൂടുതൽ ആളുകളെ ഇഡി ഇന്ന് ചോദ്യം ചെയ്യുണ്ട്. കരുവന്നൂര്‍ കേസില്‍ ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്നാണ് സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷൻ വ്യക്തമാക്കിയത്.
ഇ ഡി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് അരവിന്ദാക്ഷൻ കോടതിയില്‍ പറഞ്ഞു. തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക് നിക്ഷേപമോ ഇല്ലെന്നാണ് അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചത്. എന്നാല്‍, അക്കൗണ്ട് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെത് തന്നെയെന്ന് ഇഡി തിരിച്ചടിച്ചു. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഇക്കാര്യം അരവിന്ദാക്ഷൻ സമ്മതിച്ചതാണ്. ബാങ്കും വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. സർക്കാർ സംവിധാനങ്ങൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി കുറ്റപ്പെടുത്തി.
തെറ്റായ വിവരങ്ങൾ കൈമാറി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് നീക്കം. അന്വേഷണത്തിന് ആവശ്യമായ രേഖകൾ ക്രൈംബ്രാഞ്ച് കൈമാറുനില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. കരുവന്നൂര്‍ കേസില്‍ റിമാന്‍ഡിലുള്ള സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷനെ കസ്റ്റഡിയിൽ അവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയിൽ ഈ വാദങ്ങൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam