സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയപാത 66ന്‍റെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവമാണെന്നും പദ്ധതികളിലൂടെ ഈ നാടിന്‍റെ വികസിനത്തിന് വേഗത വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊച്ചി: സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയപാത 66ന്‍റെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവമാണെന്നും 10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്‍റെ വികസിനത്തിന് വേഗത വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മേയ്ക്ക് ഇൻ ഇന്ത്യ വഴി പെട്രോളിയം മേഖലയിൽ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നം പോളിപ്രോപെലിൻ യൂണിറ്റ് വഴി വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കലൂരിൽ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, ബിജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഹൈബി ഈഡൻ എം പി,ഗ വർണർ രാജേന്ദ്ര ആർലേകർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. റോഡ് ഷോയ്ക്കുശേഷമാണ് കലൂര്‍ സ്റ്റേഡിയത്തിലെ വേദിയിലേക്ക് മോദി എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മേയ്ക്ക് ഇൻ ഇന്ത്യ, ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതികള്‍ക്ക് പെട്രോളിയം മേഖലയിലെ വികസനം പ്രധാനമാണെന്നും ടെകസ്റ്റൈൽസ് ഓട്ടോമൊബൈൽ മേഖലയിൽ വലിയ മാറ്റങ്ങള്‍ വരുമെന്നും ഉൽപാദന മേഖലയിൽ രാജ്യം അതിവേഗ പുരോഗതി കൈവരിച്ചെന്നും മോദി പറഞ്ഞു. എഐ, സെമി കണ്ടക്ടര്‍ മേഖലയിൽ വലിയ കുതിപ്പാണ് ഉണ്ടാകുന്നത്. കൂടുതൽ ഹരിത ഊർജത്തിന്‍റെ ആവശ്യം വരുന്ന കാലം ആണ്. കേരളത്തിൽ കൂടുതൽ ജല സ്രോതസ്സുകലുള്ള സ്ഥലം ആണ്. അവസരം ഉപയോഗിക്കുന്നതിന്‍റെ ആദ്യ പടിയാണ് വെസ്റ്റ് കല്ലട ഫ്ലോട്ടിങ് സോളാർ പദ്ധതി. ആധുനിക അടിസ്ഥാന സൗകര്യത്തിൽ രാജ്യത്ത് ഉണ്ടായത് വലിയ മാറ്റമാണ്. ബജറ്റിൽ ഈ മേഖലയിൽ വലിയ നീക്കിയിരുപ്പുണ്ട്. കേരളത്തിലും അതിന് അനുസരിച്ചുള്ള മാറ്റങ്ങൾ കണ്ട് വരുന്നുണ്ട്. കേരളത്തിലെ പുതിയ ആറുവരി ദേശീയപാതയിലൂടെ യാത്രസമയം കുറയും. കാർഷിക,വിനോദ സഞ്ചാര,വ്യവസായ മേഖലയിൽ ഇത് വലിയ മാറ്റങ്ങൾക്ക് വഴി ഒരുക്കും. അടിസ്ഥാന വികസന സൗകര്യം മെച്ചപ്പെട്ടാൽ കൂടുതൽ തൊഴിൽ അവസരങ്ങൾക്ക് കാരണമാകും. കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിൽ സാധ്യത ഉണ്ടാകുമെന്നും മോദി പറഞ്ഞു.

എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമിടുന്നതിനും വിവിധ വികസന പദ്ധതികലുടെ ഉദ്ഘാടനത്തിനുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്‍റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഉച്ചയ്ക്ക് 11.45 ഓടെയാണ് മോദി വിമാനമിറങ്ങിയത്. ഡിജിപി റവാഡ ചന്ദ്രശേഖർ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, റൂറൽ എസ്പി സുദർശൻ തുടങ്ങിയവരും ചീഫ് സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു. തുടർന്ന് എറണാകുളത്തെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഹെലികോപ്റ്ററിൽ നാവികസേനാ വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു. നാവിക സേന വിമാനത്താവളത്തിൽ നിന്ന് റോഡ് മാര്‍ഗമാണ് മറൈൻ ഡ്രൈവിലെ ധീവരസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിക്ക് എത്തിയത്. ഇതിനുശേഷം കലൂർ സ്റ്റേഡിയത്തിൽ നടന്ന റോഡ് ഷോയ്ക്കുശേഷണാണ് കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക പരിപാടിയായ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലേക്ക് മോദിയെത്തിയത്. ഉച്ചയ്ക്കുശേഷം കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് കൺവെൻഷനോടു കൂടി എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക പ്രചരണങ്ങൾക്കും തുടക്കമാകും. ഉച്ചയ്ക്ക് 2.30നുശേഷം പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.

ബഹിഷ്കരണവുമായി സംസ്ഥാന സര്‍ക്കാര്‍

പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനും മന്ത്രിമാരടക്കമുള്ളവര്‍ എത്തിയിരുന്നില്ല. ചീഫ് സെക്രട്ടറിയും കളക്ടറും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. എൻ എച്ച് ആറു വരിപാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്കരിച്ചിരുന്നു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. ദേശീയ പാത 66 ന്‍റെ തലപ്പാടി- ചെങ്കള, വെങ്ങളം -രാമനാട്ടുകാര ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്. സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ പണം ചെലവാക്കിയിട്ടും പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതിലാണ് പ്രതിഷേധം. റിയാസിനെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ ഉള്‍പ്പെടുത്തിയതിനെ മന്ത്രിമാരും സിപിഎമ്മും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയെ വിളിച്ചെന്നും മരുമകനെ കൂടി ഉള്‍പ്പെടുത്താനാവില്ലെന്നുമായിരുന്നു ബിജെപി മറുപടി.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികള്‍

  • ദേശീയപാത 66ലെ-തലപ്പാടി-ചെങ്കള, വെങ്ങളം-രാമനാട്ടുകര റീച്ച്
  • 23 PMSGY റോഡുകള്‍
  • 3 അമൃത് സ്റ്റേഷനുകളുടെ നവീകരണം(ചങ്ങനാശ്ശേരി, കുറ്റിപ്പുറം, ഷൊര്‍ണൂര്‍)
  • ഷൊര്‍ണൂര്‍-നിലമ്പൂര്‍ റോഡ് റെയിൽവെ ലൈൻ വൈദ്യുതീകരണം
  • പാലക്കാട്- പൊള്ളാച്ചി ട്രെയിൻ സര്‍വീസ്
  • ബിപിസിഎൽ കൊച്ചി റിഫൈനറി പോളിപ്രൊപ്പിലിൻ യൂണിറ്റ് ശിലാസ്ഥാപനം
  • വെസ്റ്റ് കല്ലട 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാര്‍ പദ്ധതി ശിലാസ്ഥാപനം

YouTube video player