
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
30 ലക്ഷം രൂപ നിക്ഷേപിച്ച ഫിലോമിനക്ക് ചികിത്സക്ക് പോലും പണം കിട്ടിയില്ലെന്ന് മാത്രമല്ല ബാങ്കിൽ പണം നിക്ഷേപിച്ചവരെല്ലാം കടുത്ത ആശങ്കയിലാണ്. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ തകര്‍ച്ച ഗ്രാമീണ മേഖലയിലടക്കം കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നും വി ഡി സതീശൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീമിലെ അപാകതകള്‍ തിരുത്തി ഓര്‍ഡിനൻസ് കൊണ്ടുവരുമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ സ്ത്രീ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കരുവന്നൂർ സ്വദേശി ഫിലോമിനയാണ് മരിച്ചത്. 28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാർ തിരിച്ചയച്ചുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മരണാനന്തര ചടങ്ങിനുള്ള പണമെങ്കിലും കുടുംബത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും പ്രതിപക്ഷ പാർട്ടികളും മൃതദേഹവുമായി കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു.
ഒരുമാസമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഫിലോമിന. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഫിലോമിനയ്ക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ 28 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ സമീപിച്ചു. പക്ഷേ ഒരു രൂപ പോലും കിട്ടിയില്ലെന്ന് ഭർത്താവ് ദേവസി ആരോപിച്ചു. നിക്ഷേപകർക്ക് ചികിത്സക്ക് പോലും പണം നൽകാത്ത കരുവന്നൂർ ബാങ്ക് ഭരണ സമിതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഉച്ചയ്ക്ക് രണ്ടരയോടെ മെഡിക്കൽ കോളേജിൽ നിന്ന് എത്തിച്ച മൃതദേഹവുമായി ബന്ധുക്കളും ബിജെപി കോണ്‍ഗ്രസ് പ്രവർത്തകരും ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു.
അതേസമയം മരിച്ച ഫിലോമിനയുടെ കുടുംബത്തിന് ഒരു വർഷത്തിനിടെ നാല് ലക്ഷത്തി അറുപതിനായിരം രൂപ നൽകിയിട്ടുണ്ടെന്നാണ് സിപിഎം ഭരണ സമിതിയുടെ വിശദീകരണം. പതിമൂന്ന് തവണകളായി ഇവരുടെ അക്കൗണ്ടിലേക്ക് പണം നൽകിയിട്ടുണ്ടെന്നും സിപിഎം പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam