
കാസർകോട്: വിദ്യാർത്ഥികളും പ്രിൻസിപ്പലും നേർക്കുനേർ വന്ന കാസർകോട് ഗവൺമെന്റ് കോളേജിലെ വെള്ളം മലിനമെന്ന് ലാബ് റിപ്പോർട്ട്. കേരള വാട്ടർ അതോറിറ്റിയുടെ കാസർകോട് ലാബിലാണ് വെള്ളം പരിശോധിച്ചത്. അതേസമയം എംഎസ്എഫ്, എസ്എഫ്ഐ വിദ്യാർത്ഥി സംഘടനകളെയടക്കം വിമർശിച്ച മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് രമയ്ക്ക് എതിരെ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി. ഡോ രമയക്ക് എതിരെ നിയമ നടപടിക്കാണ് വിദ്യാർത്ഥികളുടെ നീക്കം.
കോളേജിൽ നിന്ന് ശേഖരിച്ച കുടിവെള്ളം ലാബിൽ പരിശോധിച്ചപ്പോഴാണ് ഇത് മലിനമെന്ന് റിപ്പോർട്ട് വന്നത്. ജല അതോറിറ്റി നടത്തിയ പരിശോധനയിൽ വെള്ളത്തിൽ ഇ - കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഈ വിഷയത്തിൽ വിദ്യാർത്ഥികൾ ഉന്നയിച്ച പരാതിയാണ് ഇപ്പോഴത്തെ നിലയിൽ പ്രശ്നങ്ങൾക്ക് കാരണമായത്. കോളേജിൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്ന രീതിയിൽ കുടിവെള്ള പ്രശ്നം ഇല്ലെന്നായിരുന്നു മുൻ പ്രിൻസിപ്പൽ ഇൻ ചാർജായ ഡോ രമയുടെ വാദം.
കോളേജിൽ മയക്കുമരുന്ന് വിൽപ്പന സജീവമാണെന്നും കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ അസാൻമാർഗികമായ പലതും നടക്കുന്നുവെന്നും രമ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിയമ നടപടിക്ക് ഒരുക്കുന്നത്. എസ്എഫ്ഐയും എംഎസ്എഫും രമയ്ക്ക് എതിരെ രംഗത്തുണ്ട്. എസ്എഫ്ഐ ഉപരോധത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച രമയെ പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥാനത്തു നിന്നും നീക്കിയിരുന്നു. നടപടിയെ തുടർന്നുള്ള വിദ്വേഷമാണ് ഡോ രമയുടെ ആരോപണങ്ങൾക്ക് പിന്നിലെന്ന് എസ്എഫ്ഐ ആരോപിച്ചു. അഭിപ്രായങ്ങൾക്ക് പിന്നില്ലെന്ന് എസ്എഫ്ഐ ആരോപിച്ചു. ഡോ രമ നൽകിയ പരാതിയിൽ 60 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.