
കാസര്‍കോട്: മഞ്ചേശ്വരത്തെ യൂത്ത് ലീഗ് നേതാവിന്‍റെ വിവാഹ(marriage) ചിത്രം പങ്കുവച്ചത് വിവാദമായതോടെ വിശദീകരണവുമായി കാസര്‍കോട്(kasargod) എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍റെ(Rajmohan Unnithan) ഫേസ്ബുക്ക് അഡ്മിന്‍ പാനല്‍. മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളായ സിനാന്‍റെയും ജ്യേഷ്ഠൻ ഷഫീഖിന്‍റേയും വിവാഹ പരിപാടികളിൽ പങ്കെടുത്ത ശേഷമമുള്ള ചിത്രം പോസ്റ്റ് ചെയ്തത് എംപിയുടെ അറിവോ സമ്മതമോ ഇല്ലാതെ ആയിരുന്നുവെന്ന് ഫേസ്ബുക്ക് പേജിന്‍റെ(facebook page) അഡ്മിന്‍ പാനല്‍ അറിയിച്ചു,
ഇന്നലെ ചെയ്ത പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതോടെ പിൻവലിച്ചിരുന്നു, ഇതിൽ ക്ഷുഭിതനായ എംപി നൽകിയ ശക്തമായ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വധൂവരന്മാരുടെ അടക്കമുള്ള മുഴുവൻ ഫോട്ടോയും ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നുവെന്നും അഡ്മിന്‍ പാനല്‍ വ്യക്തമാക്കി. വധൂവരന്മാരുടെ ചിത്രം പങ്കുവച്ച് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വിവാഹവേദിയില്‍ വരന്മാര്‍ക്കൊപ്പം എംപി നില്‍ക്കുന്ന ചിത്രത്തിലെ കുറിപ്പും ചിത്രത്തില്‍ വധുക്കളുടെ അഭാവവും വ്യാപകമായി ചര്‍ച്ചയായിരുന്നു. വിമര്‍ശനവും ട്രോളുകളും വന്നതിന് പിന്നാലെ പല തവണ കുറിപ്പ് മാറ്റിയെങ്കിലും പിന്നീട് പോസ്റ്റ് എം പി പിന്‍വലിക്കുകയായിരുന്നു. മുസ്ലിം വിവാഹത്തേക്കുറിച്ച് ധാരണയുള്ള ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകാനുള്ള ഒന്നും ആ ചിത്രത്തിലില്ലെന്നും ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശനത്തിന് പിന്നിലെന്നുമാണ് വൈറലായ പോസ്റ്റിനേക്കുറിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രതികരിച്ചത്.
മുസ്ലിം കല്യാണത്തിന് നിക്കാഹും കല്യാണവും വേറെയായാണ് നടക്കുന്നത്. നിക്കാഹ് വേദിയിലെത്തിയ സമയത്ത് മണവാട്ടിമാര്‍ ഡ്രസ് മാറാനായി പോയിരിക്കുകയായിരുന്നു. രണ്ട് മണിക്ക് ഓഡിറ്റോറിയം വിടേണ്ടതാണ് അവര്‍ തനിക്കായി കാത്ത് നില്‍ക്കുകയായിരുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു. മറ്റ് ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ താന്‍ വരന്മാര്‍ക്കും വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും ഒപ്പം ചിത്രങ്ങളെടുത്ത് മടങ്ങിപ്പോയി.
സമൂഹമാധ്യമങ്ങളില്‍ വിവാഹത്തിനെടുത്ത ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. മുസ്ലിം വിവാഹ ചടങ്ങുകളേക്കുറിച്ച് ധാരണയുള്ള ആര്‍ക്കും തന്നെ ഉണ്ടാവാന്‍ ഇടയില്ലാത്ത സംശയങ്ങളാണ് ആ ചിത്രത്തിന് കമന്‍റുകളായി എത്തിയത്. വ്യാപകമായ രീതിയില്‍ വരന്മാരെ പരിഹസിക്കാന്‍ തുടങ്ങിയപ്പോഴാണ് ആ പോസ്റ്റിനൊപ്പമുള്ള കുറിപ്പില്‍ മാറ്റം വരുത്തിയത്. ഒടുവില്‍ പോസ്റ്റ് തന്നെ നീക്കം ചെയ്തുവെന്നും എംപി പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam