കാസർകോട്- തിരുവനന്തപുരം ആറുവരിപ്പാത: 2026ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

Published : Oct 19, 2025, 02:06 AM IST
NH 66 KERALA

Synopsis

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66 ആറുവരിപ്പാതയായി 2026ലെ പുതുവത്സര സമ്മാനമായി സമർപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. 5,580 കോടി രൂപ സംസ്ഥാനം ചെലവഴിച്ച ഈ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുമെന്നും മന്ത്രി. 

കോഴിക്കോട്: കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്ററിൽ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത, 2026ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിഷൻ 2031ന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനതല സെമിനാർ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2016ൽ അധികാരത്തിൽ വന്ന സർക്കാരും മുഖ്യമന്ത്രിയും നടത്തിയ ഇഛാശക്തിയോടെയുള്ള ഇടപെടലാണ് മലയാളിയുടെ ചിരകാല സ്വപ്നമായ ദേശീയപാത 66ന്റെ വികസനം സാധ്യമാക്കിയത്. സർക്കാർ അധികാരത്തിൽ വരുമ്പോൾ ദേശീയപാതയുടെ കാര്യത്തിൽ രണ്ട് വഴികളാണ് മുമ്പിലുണ്ടായിരുന്നത്. ഒന്നുകിൽ പദ്ധതി ഉപേക്ഷിക്കുക, അല്ലെങ്കിൽ ഫണ്ട് കണ്ടെത്തുക. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ദേശീയ പാത വികസനത്തിന് ഫണ്ട് കണ്ടെത്താൻ ഒരു സംസ്ഥാനം തീരുമാനിച്ചു. പദ്ധതി യാഥാർഥ്യമാക്കാൻ 5,580 കോടി രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ഒന്നായി ദേശീയപാത വികസനം മാറുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ഏറ്റവും മികച്ച പശ്ചാത്തല സൗകര്യമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തിലേക്കാണ് പൊതുമരാമത്ത് വകുപ്പ് ചുവടുവെക്കുന്നത്. സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വർഷമായ 2031ൽ പശ്ചാത്തല വികസനത്തിന്റെ ഹബ്ബാക്കി കേരളത്തെ ഉയർത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ വികസന മേഖലയിൽ വൻ കുതിപ്പ് സൃഷ്ടിക്കാൻ നമുക്കായി. ഗ്രാമീണ മേഖലയിൽ അടക്കം ബി എം - ബി സി റോഡുകൾ ഉള്ള അപൂർവ്വം ഇടങ്ങളിൽ ഒന്നായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.

താമരശ്ശേരി ചുരത്തിലെ മൂന്ന് ഹെയർപിൻ വളവുകൾ നവീകരിക്കാൻ പദ്ധതി നടപ്പാക്കിവരികയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം റോഡ് വികസനപദ്ധതികൾക്കു വേണ്ടി മാത്രം 35,000 കോടിയോളം രൂപ അനുവദിച്ചു. 8200 കിലോമീറ്ററിലേറെ റോഡുകൾ നവീകരിച്ചു. പകുതിയിൽ അധികം പൊതുമരാമത്ത് റോഡുകൾ ബി എം - ബി സി നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനവും നടപ്പിലാക്കി. മലയോര പാത, തീരദേശ പാത എന്നിവ പൂർത്തിയാക്കി കേരളത്തിന്റെ റോഡ്ശൃംഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിനടുത്താണ് നമ്മൾ ഉള്ളതെന്നും മന്ത്രി പറഞ്ഞു.

നഗരങ്ങളിൽ സ്മാർട്ട് റോഡുകൾ സജ്ജമാക്കി റോഡ് ഗതാഗതം കൂടുതൽ മെച്ചപ്പെടുത്താൻ കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നിരത്തുകൾ ''സ്മാർട്ട് ഡിസൈൻ റോഡുകൾ'' ആയി നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കും. 2031 ഓടെ 100% റോഡുകളും ആധുനിക നിലവാരത്തിലേയ്ക്ക് ഉയർത്താൻ ലക്ഷ്യമിടുന്നു. സംസ്ഥാന പാതകൾ 4 വരി ഡിസൈൻ റോഡായും പ്രധാന ജില്ലാ റോഡുകൾ 2 വരി ഡിസൈൻ റോഡ് ആയും ഘട്ടം ഘട്ടമായി ഉയർത്തും. വാഹന ബാഹുല്യമുള്ള നഗരങ്ങളിൽ പ്രധാന പാതകളിൽ എലിവേറ്റഡ് ഹൈവേയും നിർമ്മിക്കും. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് റോഡ് ശൃംഖലയുടെ മാപ്പ് തയ്യാറാക്കാനും ഡിസൈൻ പോളിസിക്ക് അനുസൃതമായി വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. ആദിവാസി മേഖലയിലെ സമഗ്ര റോഡ് കണക്റ്റിവിറ്റി വിവിധ വകുപ്പുകളുമായി ചേർന്ന് യാഥാർഥ്യമാക്കും. പ്രധാന നഗരങ്ങളിൽ സ്മാർട്ട് റോഡുകൾ എന്ന ലക്ഷ്യം നടപ്പിലാക്കും. റോഡ് പരിപാലനത്തിന് ഊന്നൽ നൽകി റണ്ണിംഗ് കോൺട്രാക്ട് പദ്ധതി പ്രധാന ചുവടുവെപ്പാണ്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നിരത്ത് പരിപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പദ്ധതികൾ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. നൂറ് പാലങ്ങൾ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം മൂന്ന് വർഷം കൊണ്ട് സാധ്യമാക്കി. ഇപ്പോൾ നൂറ്റി അമ്പതിലേക്ക് എത്തിയിരിക്കുന്നു. നൂറ് പാലങ്ങളുടെ പ്രവൃത്തി തുടരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റെയിൽവെ മേൽപ്പാലങ്ങൾ പൂർത്തിയാക്കാൻ ആയത് അഭിമാനകരമായ നേട്ടമാണ്. മാറ്റങ്ങൾ പരമാവധി വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും സുതാര്യത ഉറപ്പുവരുത്തിയുള്ള പ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് വാഹനാപകടം: മാധ്യമപ്രവർത്തകൻ ജെബി ജ്യോതിഷ് അന്തരിച്ചു
ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി; സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി