
കൊച്ചി: തടിയന്റവിടെ നസീർ ഉൾപ്പെട്ട കാശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളും, എൻ ഐ എ യും നൽകിയ അപ്പീൽ ഹർജികളിൽ ഹൈക്കോടതി തിങ്കളാഴ്ച്ച വിധി പറയും
ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻഎന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ഉച്ചയ്ക്ക് 1.30 നാണ് വിധി പറയുക.
എൻ ഐ എ കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് തടിയന്റവിട നസീർ, സർഫറാസ് നവാസ്, സാബിർ. പി. ബുഹാരി തുടങ്ങി 13 പ്രതികളാണ് അപ്പീൽ നൽകിയിരുന്നത്. പ്രതികൾക്കെതിരെ ചുമത്തിയ ചില കുറ്റങ്ങൾ വിചാരണക്കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്തായിരുന്നു എൻ.ഐ.എയുടെ അപ്പീൽ.
നസീർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ 2008ൽ പാക് ഭീകര സംഘടനയായ ലഷ്കർ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നാണ് കേസ്. 24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ അതിർത്തിയിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ടു പേർ ഇപ്പോളും ഒളിവിലാണ്. 18 പ്രതികളിൽ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി.
കൊച്ചിയിലെ എൻ ഐ എ വിചാരണ 2013ൽ മുഖ്യപ്രതി അബ്ദുൽ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.
സാബിർ പി. ബുഹാരി, സർഫറാസ് നവാസ് എന്നിവർക്കു മൂന്നു ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തടിയന്റവിടെ നസീർ ഉൾപ്പെടെ ശേഷിക്കുന്ന 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. ഈ ശിക്ഷ ചോദ്യം ചെയ്താണ് 13 പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കശ്മീരിൽ കൊല്ലപ്പെടുന്നതിനു മുൻപു മലയാളികളായ നാലു പ്രതികൾ കശ്മീരിലെ ഒരു ബിഎസ്എൻഎൽ നമ്പരിൽ നിന്ന് കേരളത്തിലെ പങ്കാളികളുമായി ബന്ധപ്പെട്ടിരുന്നെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ബിഎസ്എന്‍എല്‍ ഉദ്യോഅഗസ്ഥനെ ഹൈക്കോടതി വിളിച്ചുവരുത്തി വിസ്തരിച്ച അപൂർവ്വ നടപടിയും അപ്പീൽ ഹർജിയിൽ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam