
കണ്ണൂർ: കണ്ണൂർ കതിരൂരിൽ ബോംബുണ്ടാക്കുന്നതിനിടെ സിപിഎം പ്രവർത്തകൻ്റെ കൈപ്പത്തികൾ അറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബോംബുണ്ടാക്കിയ സ്ഥലത്തെ വീട്ടുടമസ്ഥൻ വിനുവിൻ്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാള്‍ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. ഇയാളെ തലശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. രണ്ട് കൈപത്തിയും അറ്റുപോയ നിജേഷ് മംഗലാപുരത്ത് ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് കതിരൂർ നാലാം മൈലിൽ ഉഗ്രശേഷിയുള്ള നാടൻ ബോംബ് പൊട്ടിത്തെറിച്ചാണ് നിജേഷിന് പരിക്കേറ്റത്. പ്രാദേശിക സിപിഎം പ്രവർത്തകനായ ഇയാൾ ബോബുണ്ടാക്കവെ കൈയ്യിൽ നിന്ന് പൊട്ടുകയായിരുന്നു. ഇയാളുടെ അറ്റുപോയ വിരലുകൾ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് പൊലീസിന് കിട്ടി. പകുതി കാലിയായ മദ്യകുപ്പിയും കണ്ടെടുത്തു. സംഭവം നടന്ന് മണിക്കുറുകൾക്ക് ശേഷമാണ് പൊലീസിനെ നാട്ടുകാർ വിവരമറിയിച്ചത്. സ്ഥലത്തെത്തിയെങ്കിലും വീട്ടുടമ വിനു ആദ്യം വഴിതെറ്റിച്ചെന്ന് പൊലീസ് പറയുന്നു. വീടിൻ്റെ മതിലിലും റോഡിലും രക്തക്കറ ശ്രദ്ധയിൽപ്പെട്ടാണ് ബോംബ് നിർമ്മിച്ചിരുന്ന വീട് കണ്ടുപിടിച്ചത്.
തറയിൽ പറ്റിയ രക്തക്കറ കഴുകി തെളിവ് നശിപ്പിക്കാനും വിനു ശ്രമിച്ചു. പൊലീസ് നായ മണം പിടിക്കാതിരിക്കാൻ മഞ്ഞൾ പൊടിയും, ഫിനോയിലും വിതറിയിട്ടുണ്ട്. ഇവിടെ നിന്നും കൂടുതൽ ബോംബുകൾ മാറ്റിയിട്ടുണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം. പ്രദേശത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫൊറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. വിനുവിനെ അറസ്റ്റ് ചെയ്ത പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam