
തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാക്കളുടെ പരീക്ഷാ ക്രമക്കേട് ചർച്ചയാകുമ്പോൾ കാട്ടാക്കട കോളേജിലെ ആൾമാറാട്ടത്തിൽ പൊലീസിന്‍റെ ഒത്തുകളി തുടരുന്നു. കേസിലെ മുഖ്യപ്രതി എസ്എഫ്ഐ നേതാവ് എ വിശാഖിനെ ഇതേവരെ അറസ്റ്റ് ചെയ്തില്ല. അന്വേഷണത്തിലെ മെല്ലെപ്പോക്ക് മുതലെടുത്ത് ഒന്നാം പ്രതിയും മുൻ പ്രിൻസിലുമായി ജി ജെ ഷൈജു അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നേടിക്കഴിഞ്ഞു.
കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തെ എസ്എഫ്ഐ നേതാവിനെ പിൻവാതിൽ വഴി കൗൺസിലറാക്കിയ കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തട്ടിപ്പ് വൻ വിവാദമായിരുന്നു. പ്രായപരിധി കഴിഞ്ഞ എസ്എഫ്ഐ നേതാവ് എ വിശാഖിനെ കൗൺസിലറാക്കാനായിരുന്നു അസാധാരണ കള്ളക്കളി. വിശാഖിനും പ്രിൻസിപ്പലായിരുന്ന ജി ജെ ഷൈജുവിനുമെതിരെ കേസെടുത്തിട്ട് രണ്ടര ആഴ്ച പിന്നിട്ടു. ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന അടക്കമുള്ള കുറ്റം ചുമത്തിയിട്ടും പൊലീസ് തുടക്കം മുതൽ അനങ്ങിയില്ല. കെഎസ്‍യു പരാതിയിൽ കേസെടുക്കാൻ വിസമ്മതിച്ച പൊലീസ് പിന്നീട് കേരള സർവ്വകലാശാല രജിസ്ട്രാറുടെ പരാതിയിലാണ് കേസെടുത്തത്. രജിസ്ട്രാറുടെ മൊഴിയെടുത്ത പൊലീസ് പ്രതികളെ ചോദ്യം ചെയ്യാൻ പോലും തയ്യാറായിട്ടില്ല.
രേഖകളെല്ലാം പൊലീസിന്‍റെ കൈവശം ലഭിച്ചതിന് പിന്നാലെ ഷൈജു തിരുവനന്തപുരം അഡി.സെഷൻസ് കോടതിയെ സമീപിച്ച് വെളളിയാഴ്ച വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഉത്തരവ് വാങ്ങി. കേസ് ഡയറി പരിശോധിക്കണെന്നാണ് ഷൈജുവിൻെറ ആവശ്യം. പൊലീസ് അന്വേഷണത്തിൽ പാകപ്പിഴയുണ്ടെങ്കിൽ അത് ഷൈജുവിന് തുണയാകും. കേരളം കണ്ട അസാധാരണ തട്ടിപ്പിൽ ഇതുവരെ ആകെ നടന്നത് വിശാഖിനെ എസ്എഫ്ഐയും സിപിഎമ്മും പുറത്താക്കിയതും പ്രിൻസിപ്പലിനെ മാറ്റിയതും മാത്രം. പിന്നീടൊന്നും നടന്നില്ല. വിശാഖിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞിട്ടുമില്ല. മുന്‍കൂർ ജാമ്യവും തേടിയിട്ടില്ല. എന്നിട്ടും പൊലീസ് വിശാഖിനെ അറസ്റ്റ് ചെയ്യുന്നില്ല.
വിശാഖ് ഒളിവിലാണെന്നാണ് കാട്ടാക്കട പൊലീസ് പറയുന്നത്. വിശാഖിന്‍റെ അറസ്റ്റോട് കൂടി മാത്രമേ ഗൂഢാലോചനയിലെ കൂടുതൽ നേതാക്കളുടെ പങ്ക് പുറത്തുവരൂ. ഇത് തടയിടാൻ വേണ്ടിയാണ് അറസ്റ്റ് ചെയ്യാതെന്നാണ് സംശയം. ഒരു പ്രിൻസിപ്പലും എസ്എഫ്ഐ നേതാവും മാത്രം വിചാരിച്ചാൽ നടക്കുന്ന തട്ടിപ്പല്ലയിത്. സിപിഎമ്മിലെ എംഎൽഎമാർ ഉള്‍പ്പെടെ സംശയ നിഴലിലായ കേസിലാണ് അട്ടിമറി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam