
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ സ്വർണമോഷണത്തിൽ നട്ടം തിരിഞ്ഞ് പൊലീസ്. കൊട്ടാരവുമായി അടുപ്പമുള്ള ചിലരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ രാജ കുടുംബം തന്നെ അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. പരാതിക്കാർ തന്നെ പൂർണമായും സഹകരിക്കാത്ത സാഹചര്യത്തിൽ സ്വർണം കടത്തിയവരെ കണ്ടെത്താനാകാതെ കുഴയുകയാണ് പൊലീസ്.
സ്വർണം കാണാതെ പോകുന്നത് നാലു മാസം മുമ്പാണ്. കേസെടുക്കാൻ രാജകുടുംബാംഗങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നില്ല. പരാതിയില്ലാതെ രഹസ്യ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് കേസെടുക്കുന്നത്. രണ്ടാഴ്ച കഴിയുന്നു പൊലീസ് കേസെടുത്തിട്ട്. തെളിവുകളെല്ലാം നശിച്ച ശേഷം തുടങ്ങിയ അന്വേഷണം. രാജകുടുംബാംഗങ്ങളുടെ മൊഴിയെടുത്ത ശേഷം അന്വേഷണം കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരിലേക്കും ജീവനക്കാരിലേക്കും നീങ്ങി. ചില ജീവനക്കാരുടെ അക്കൗണ്ടുകളിൽ ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. അതിൽ കൊട്ടാരവുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീയെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അതിന് പിന്നാലെയാണ് പരാതിക്കാർ തന്നെ അന്വേഷണ സംഘത്തിന് നേരെ തിരിഞ്ഞത്.
കൊട്ടാരവുമായി അടുപ്പമുള്ളവരെയും ജീവനക്കാരെയും അന്വേഷണത്തിൻെറ പേരിൽ ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു ഉന്നത പൊലീസുദ്യോഗസ്ഥരോടുള്ള പരാതി. സ്വർണം കടത്തിയവരെ കണ്ടെത്താനുള്ള അന്വേഷണത്തിന്‍റെ ഭാഗമായുള്ള ചോദ്യം ചെയ്യൽ മാത്രമെന്നാണ് അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണം. കൊട്ടാര അംഗ തന്നെ പൊലീസിനെതിരെ പരാതി ഉന്നയിച്ചതോടെ അന്വേഷണ സംഘം പ്രതിസന്ധിയിലായി.
പിന്നീടാരെയും ചോദ്യം ചെയ്യാൻ വിളിച്ചില്ല. തെളിവുകളില്ലാതെ നട്ടം തിരിയുമ്പോഴാണ് പരാതിക്കാർക്ക് തന്നെ താൽപര്യമില്ലാത്ത അവസ്ഥ. രണ്ടു കോടിയിലധികം രൂപയുടെ മോഷണമാണ്. കേസെടുത്തതിനാൽ കളളനെ കണ്ടെത്താതെ എങ്ങനെ പിന്തിരിയുമെന്നാണ് പൊലീസ് ചോദിക്കുന്നത്. എന്നാൽ ചില പരാതികള്‍ ശ്രദ്ധയിൽപ്പെടുത്തി എന്നല്ലാതെ അന്വേഷണത്തോട് സഹകരിക്കാതിരിക്കുന്നില്ലെന്നാണ് രാജകുടുംബവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam