
തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ അകാരണമായി മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് സബ് ഇൻസ്പെക്ടർക്കെതിരെ നടപടി. ആരോപണ വിധേയനായ കഴക്കൂട്ടം എസ് ഐ വിമലിനെ സസ്പെന്റ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണറാണ് നടപടിയെടുത്തത്.
കഴക്കൂട്ടം സ്വദേശി ഷിബുകുമാറാണ് പൊലീസ് മർദ്ദനത്തിൽ മുതുകിലും തോളിലും പരിക്കേറ്റെന്ന് കാണിച്ച് ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയത്. യുവാവിന്റെ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണം നടത്താനും തീരുമാനമായി.
വീടിന് സമീപത്ത് നിന്ന യുവാവിനെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി, സംഭവം കഴക്കൂട്ടത്ത്
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. കഴക്കൂട്ടം മേൽപാലത്തിനു താഴെ സ്ഥിരമായി സാമൂഹ്യ വിരുദ്ധ സംഘം തമ്പടിക്കുന്നതായി പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. മഫ്തിയിലെത്തിയ പൊലീസ് സംഘം പാലത്തിന് താഴെയുണ്ടായിരുന്നവരെ ആട്ടിപ്പായിച്ചു. ഇതിനിടെയിലാണ് ഷിബുവിന് പരിക്കേറ്റത്. കഴക്കൂട്ടം എസ്ഐയാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഷിബു പരാതിയിൽ പറഞ്ഞിരുന്നു.
എന്നാല്‍ മദ്യപാനികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഷിബുവിന് പരിക്കേറ്റതെന്നും റസിഡൻസ് അസോസിയേഷനില്‍ നിന്നും പരാതികള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അവിടെ എത്തിയതെന്നുമായിരുന്നു പൊലീസ് വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam