ദിലീപ് വിഷയത്തിലെ നിലപാട് വിജയ് ബാബുവനോടും വേണം; ഇടവേള ബാബു തന്നെ പഠിപ്പിക്കേണ്ട-കെ ബി ഗണേഷ് കുമാർ

Published : Jun 29, 2022, 03:49 PM IST
ദിലീപ് വിഷയത്തിലെ നിലപാട് വിജയ് ബാബുവനോടും വേണം;  ഇടവേള ബാബു തന്നെ പഠിപ്പിക്കേണ്ട-കെ ബി ഗണേഷ് കുമാർ

Synopsis

ദിലീപ് വിഷയത്തിൽ സ്വീകരിച്ച നിലപാട് സംഘടന വിജയ് ബാബുവിനോടും സ്വീകരിക്കണം. എകാധിപത്യ പ്രവണത ശരിയല്ലെന്നും കെ ബി ഗണേഷ്കുമാർ പറഞ്ഞു

കൊല്ലം: സിനിമ പ്രവർത്തകരുടെ സംഘടനയായ എ എം എം എക്കെതിരെയും(amma) ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരേയും(edavela babu) തുറന്നടിച്ച് കെ ബി ഗണേഷ് കുമാർ (kb ganesh kumar)എം എൽ എ. തുറന്ന കത്തിൽ താൻ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകിയില്ല. യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ ആൾ ആർട്സ് ആന്‍റ് സ്പോർട്സ് ക്ലബിലല്ല അംഗമായത്. വിജയ് ബാബു ഏതൊക്കെ ക്ലബിലാണ് ഉള്ളതെന്ന് ഇടവേള ബാബു പറയണം. അതിജീവിത ഉന്നയിച്ച ചോദ്യങ്ങൾക്ക് ആദ്യം  മറുപടി പറയണം. വാശിയോടെ ക്ലബ്ബന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നത് എന്തിന് ആണ്. ആരെ രക്ഷിക്കാൻ ആണ് ഈ ശ്രമമെന്നും കെ ബി ഗണേഷ് കുമാർ ചോദിച്ചു. റോട്ടറി ക്ലബ്ബിന്‍റേയും ലയൺസ് ക്ലബ്ബിന്‍റേയും നിയമങ്ങൾ അറിയില്ലെങ്കിൽ ഇടവേള ബാബുവിന് ചോദിച്ചറിയാമെന്നും ഗണേഷ് കുമാർ പറഞ്ഞു. 

ദിലീപ് വിഷയത്തിൽ സ്വീകരിച്ച നിലപാട് സംഘടന വിജയ് ബാബുവിനോടും സ്വീകരിക്കണം. എകാധിപത്യ പ്രവണത ശരിയല്ല. എഎംഎംഎയെ ക്ലബ് ആക്കാൻ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ടോയെന്നും കെ ബി ഗണേഷ് കുമാർ ചോദിച്ചു. താൻ നൽകിയ കത്തിനെ തുടർന്ന് മോഹൻലാൽ വിളിച്ച് ഒന്നും മറുപടി പറയാറില്ല.ഇടവേള ബാബു ഒറ്റയ്ക്ക് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റല്ല ഇപ്പോൾ കാണുന്നതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.

ബിനീഷ് കൊടിയേരിയുടെ കേസ് പോലെ അല്ല വിജയ് ബാബുവിന്‍റേത്. ബിനീഷ് കൊടിയേരിയെ പുറത്താക്കാൻ തീരുമാനിച്ച യോഗത്തിൽ താനുണ്ടായിരുന്നില്ല. കൊട്ടാരക്കരയിലായിരുന്ന താൻ എങ്ങനെ ആ തീരുമാനത്തെ എതിർക്കുമെന്നും കെ ബി ഗണേഷ് കുമാർ ചോദിച്ചു. ആരോപണങ്ങളിലേക്ക് ജഗതി ശ്രീകുമാറിനെ വലിച്ചിഴച്ചത് ശരിയായില്ല. കോടതി ജഗതി ശ്രീകുമാറിനെ കുറ്റ വിമുക്തനാക്കിയതാണ്. 

ഇടവേള ബാബുവിനെ കൈ പിടിച്ചുയർത്തിയത് താനാണ്. ആ ആളാണ് ഇപ്പോൾ തനിക്കെതിരെ പറയുന്നത്. എ എം എം എ ഒരു ചാരിറ്റബിൾ സൊസൈറ്റിയാണെന്ന് ഇടവേള ബാബു തന്നെ പഠിപ്പിക്കേണ്ട. സംഘടനയെ ചാരിറ്റബിൾ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്തത് താനാണെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.  

ബിനീഷ് കോടിയേരിയെ പുറത്താക്കുന്ന കാര്യം ആലോചിക്കാൻ ചേർന്ന അമ്മയുടെ യോഗത്തിൽ താൻ ഉണ്ടായിരുന്നില്ല. സംഘടനക്ക് അവമതിപ്പുണ്ടാക്കുന്നത് താനാണോ ഇടവേള ബാബുവാണോ എന്ന് പരിശോധിക്കണം. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണ്. ഇടവേള ബാബുവിനെ പോലെ ഇംഗ്ലീഷ് പ്രൊഫസർ അല്ല താൻ എന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു


 'ബിനീഷ് കോടിയേരിക്ക് സസ്പെൻഷൻ വേണ്ടെന്ന നിലപാടിനൊപ്പം നിന്നയാളല്ലേ'; ​ഗണേഷിന് ഇടവേള ബാബുവിന്റെ മറുപടി

കൊച്ചി: നടനും പത്തനാപുരം എംഎൽഎയുമായ കെ.ബി.ഗണേശ് കുമാറിന് മറുപടിയുമായി 'അമ്മ'യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു. ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി ഞാൻ കരുതുന്നില്ല. ക്ലബ്ബ് എന്ന വാക്കിന് " AS ASSOCIATION DEDICATED TO A PARTICULAR INTREST OR ACTIVITY " എന്നാണ് അർത്ഥം. ആ അർത്ഥത്തിൽ അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലക്ക് "അമ്മ" ഒരു ക്ലബ്ബ് തന്നെയല്ലേയെന്ന് ഇടവേള ബാബു ചോദിക്കുന്നു. 'അമ്മ' ക്ലബ്ബ് എന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്കെതിരെ കെ.ബി.ഗണേശ് കുമാർ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു.

വിജയ്ബാബുവിനെതിരെ നടപടി എടുക്കാത്തതിനെക്കുറിച്ചു  കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ നിൽക്കുന്ന ഒരാൾക്കെതിരെ നമ്മൾ എന്ത് നടപടി ആണ് എടുക്കേണ്ടത്. അപ്പോൾ തന്നെ അവൈലബിൾ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും മാറി നിൽക്കുന്നുവെന്ന അദ്ദേഹത്തിന്റെ കത്ത് അംഗീകരിക്കുകയും ചെയ്തുവെന്നും അറിയാമല്ലോ. നേരത്തെ എൻഐഎ അറസ്റ്റു ചെയ്തു ജയിലിൽ അടച്ച ശ്രീ. ബിനീഷ് കോടിയേരിക്കെതിരെ കേസിൽ വിധി വരുന്നത് വരെ ഒരു സസ്പെന്‍ഷന്‍ പോലും എടുക്കരുതെന്ന് എടുത്ത നിലപാടിനോടൊപ്പം നിന്ന ആളല്ലേ താങ്കളും. പിന്നെ ഇപ്പൊൾ എന്താണ് ഇരട്ട നീതിയെന്നും ഇടവേള ബാബു ചോദിക്കുന്നു.

ഇടവേള ബാബുവിന്‍റെ വാക്കുകള്‍ 

 ബഹുമാനപ്പെട്ട ശ്രീ. കെ. ബി. ഗണേഷ്കുമാർ,

26.06.2022 ൽ നടന്ന " അമ്മ" ജനറൽ ബോഡി മീറ്റിംഗിന് ശേഷം, പത്രസമ്മേളനത്തിൽ, "അമ്മ" ഒരു ക്ലബ്ബ് ആണ് എന്ന് ഞാൻ പറഞ്ഞതിനെ വിമർശിച്ചു കൊണ്ടുള്ള താങ്കളുടെ പ്രസ്താവനകൾ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഈ കത്ത് എഴുന്നത്.

ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി ഞാൻ കരുതുന്നില്ല. CLUB എന്ന വാക്കിന് " AS ASSOCIATION DEDICATED TO A PARTICULAR INTREST OR ACTIVITY " എന്നാണ് അർത്ഥം. WIKIPEDIDIA യിൽ പറയുന്നത് :- A club is an association of people united by a common interest or goal. A service club, for example, exists for voluntary or charitable activities. There are clubs devoted to hobbies and sports, social activities clubs, political and religious clubs, and so forth. ആ അർത്ഥത്തിൽ അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലക്ക് "അമ്മ" ഒരു ക്ലബ്ബ് തന്നെയല്ലേ ? അത്രയേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ. പിന്നെ, ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം ആണ് "അമ്മ" രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്ന് താങ്കൾ തന്നെ പറഞ്ഞുവല്ലോ. ഇവിടുത്തെ എല്ലാ ക്ലബ്ബുകളും രജിസ്റ്റർ ചെയ്തിട്ടുള്ളതും ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം ആണ് എന്നതും താങ്കൾക്ക് അറിയാമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലാതെ മനസ്സിൽ പോലും ചിന്തിക്കാത്ത ഒരു അർത്ഥം കണ്ടെത്തി ചീട്ടു കളിക്കുവാനും, മദ്യപിക്കുവാനുമുള്ള വേദിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല.നമ്മുടെ നാട്ടിൽ ഏറ്റവും അധികം ജനങ്ങളെ സഹായിക്കുകയും ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ലയൺസ്‌ ക്ലബ്ബ്, റോട്ടറി ക്ലബ്ബ് തുടങ്ങി ഈ ശ്രേണിയിൽപ്പെട്ട പ്രസ്ഥാനങ്ങളെയും ഒട്ടും വില കുറച്ചല്ലല്ലോ നമ്മൾ കാണുന്നത്. അപ്പൊൾ "അമ്മ" ഒരു ക്ലബ്ബിന്റെ നിലവാരത്തിലേക്ക് താഴരുത് എന്ന് താങ്കൾ പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

അടുത്തത് ശ്രീ.വിജയ്ബാബുവിനെതിരെ നടപടി എടുക്കാത്തതിനെക്കുറിച്ചു കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ നിൽക്കുന്ന ഒരാൾക്കെതിരെ നമ്മൾ എന്ത് നടപടി ആണ് എടുക്കേണ്ടത്. അപ്പോൾ തന്നെ അവയിലബിൾ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും മാറി നിൽക്കുന്നുവെന്ന അദ്ദേഹത്തിന്റെ കത്ത് അംഗീകരിക്കുകയും ചെയ്തുവെന്നും അറിയാമല്ലോ. നേരത്തെ എൻ ഐ എ അറസ്റ്റു ചെയ്തു ജയിലിൽ അടച്ച ശ്രീ. ബിനീഷ് കൊടിയേരിക്കെതിരെ കേസിൽ വിധി വരുന്നത് വരെ ഒരു സസ്പെന്ഷൻ പോലും എടുക്കരുതെന്ന് എടുത്ത നിലപാടിനോടൊപ്പം നിന്ന ആളല്ലേ താങ്കളും. പിന്നെ ഇപ്പൊൾ എന്താണ് ഇരട്ട നീതി. ശ്രീ. ജഗതി ശ്രീകുമാറിനെതിരെയും, ശ്രീമതി പ്രിയങ്കക്കെതിരെയും കേസ് വന്നപ്പോഴും താങ്കൾ ഉൾപ്പെട്ടിരുന്ന മുൻകാല കമ്മിറ്റിയും ഇതേ നിലപാടുകൾ തന്നെയല്ലേ എടുത്തതും.

കമ്മിറ്റി അംഗങ്ങക്കെതിരെ ഉന്നയിച്ച ആരോപണം, ആ കാലയളവിൽ താങ്കൾ കൂടെ ആ കമ്മിറ്റിയിൽ ഉണ്ടായിരുന്നതിനാൽ എങ്ങിനെയാണ് പ്രവർത്തിച്ചിരുന്നതെന്നു എന്നേക്കാൾ കൂടുതൽ അറിയുന്ന ആളുതന്നെയാണ് താങ്കൾ. പ്രസിഡന്റ് ശ്രീ മോഹൻലാലിന് നേരിട്ട് അയച്ച കത്തുകൾക്കെല്ലാം അദ്ദേഹം സമയക്കുറവ്കൊണ്ട് ഫോണിൽ വിളിച്ചെങ്കിലും മറുപടികൾ തരാറുണ്ടെന്നാണ് എന്റെ അറിവ്, പ്രത്യേകിച്ചു താങ്കൾക്ക്‌.

കഴിഞ്ഞ 27 വർഷമായി ഈ സംഘടന സൗഹാർദ്ദപരമായും കെട്ടുറപ്പോടും കൂടി മുന്നോട്ടു കൊണ്ടുപോകുവാൻ എന്നും മുന്നിട്ടു നിന്നിരുന്ന താങ്കൾ ഇപ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ജനങ്ങൾക്കിടയിൽ സംഘടനക്ക്‌ വലിയ അവമതിപ്പ് ഉണ്ടാകും എന്ന് ഓർക്കേണ്ടതല്ലേ ?

അത് തിരുത്തുവാൻ വേണ്ടി മാത്രമാണ് ഈ കത്ത് തയ്യാറാക്കുന്നത്.

എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും വീഴ്ച്ചകൾ വന്നുപോയാൽ ഏതുസമയത്തും എന്നെ വിളിച്ചു പറയുവാനും അത് തിരുത്തുവാനും ഏറെ സ്വാതന്ത്ര്യവും അടുപ്പവും നമ്മൾ തമ്മിൽ ഉണ്ടെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ഒരു ഫോൺ കാൾ വഴി വ്യക്തമാക്കാവുന്ന കാര്യങ്ങൾ ഇത്തരത്തിൽ മാധ്യമ വിചാരണ നടത്തേണ്ട ആവശ്യമുണ്ടായിരുന്നോ ? താങ്കൾ വിളിച്ചിട്ടു എപ്പോഴെങ്കിലും ഞാൻ ഫോൺ എടുക്കാതിരിക്കുകയോ തിരിച്ചു വിളിക്കാതെയോ ഇരുന്നിട്ടുണ്ടോ ? ഇപ്പോൾ കമ്മിറ്റിയിൽ ഇല്ലെങ്കിൽ പോലും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപായി ആ വിഷയം താങ്കളുമായി ചർച്ച ചെയ്തിട്ടില്ലെ ? എന്തെങ്കിലും അറിഞ്ഞോ അറിയാതെ തെറ്റ് ചെയ്താൽ മാപ്പു ചോദിക്കുവാനും സന്നദ്ധനായ ഒരു വ്യക്തി കൂടിയാണ് ഞാൻ. ഏതെങ്കിലും തീരുമാനങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ എടുക്കാറുമില്ല എന്നും താങ്കൾക്കു അറിയാമല്ലോ. ആ എന്നെ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കരുതേ എന്ന മാത്രമേ ഇത്തരുണത്തിൽ അപേക്ഷിക്കാനുള്ളൂ.

"അമ്മ"യുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുവാൻ എന്നും താങ്കൾകൂടെ മുന്നിൽ ഉണ്ടാകണം..

ഉണ്ടാവും എന്ന വിശ്വാസവും ഉണ്ട്.

കൂടുതൽ നല്ല ചിന്തകൾക്കൊപ്പം നല്ലതു കേൾക്കുവാനും, നല്ലതു പറയുവാനും,നല്ലതു കാണുവാനും ഇടനൽകട്ടെ എന്ന ആഗ്രഹത്തോടെ

സ്നേഹപൂർവ്വം

ഇടവേള ബാബു

ജനറൽ സെക്രട്ടറി

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും