
ആലപ്പുഴ: ഷിരൂരിൽ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജ്ജുന് വേണ്ടിയുള്ള തെരച്ചിലിന് കാലാവസ്ഥ വലിയ വെല്ലുവിളിയെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാൽ. കര്‍ണാടക മുഖ്യമന്ത്രിയുമായി നിരന്തരം സംസാരിച്ചുവെന്നും വിവരങ്ങൾ അവര്‍ തന്നെ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ പ്രതികൂലമാണ്. അപകട സാധ്യതയുമുണ്ട്. അതിനാലാണ് രാത്രി തിരച്ചിൽ നിര്‍ത്തിയത്. ഇന്ന് ശുഭവാര്‍ത്തയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ലോറി എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനായി ഇന്ന് ആധുനിക സൗകര്യങ്ങളെത്തിച്ച് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തെരച്ചിലുമായി ബന്ധപ്പെട്ട് അർജുൻ്റെ കുടുംബത്തിൻ്റെ പരാതി മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും ആ കാര്യങ്ങൾ സര്‍ക്കാര്‍ പരിശോധിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. പാകപ്പിഴയുണ്ടായെങ്കിൽ സര്‍ക്കാര്‍ അത് പരിശോധിക്കും. രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളികളുണ്ട്. ആധുനിക സംവിധാനങ്ങൾ എത്തിക്കാനാണ് ശ്രമിക്കുന്നത്. ദേശീയപാതാ വികസനത്തിന് കൃത്യമായ പ്ലാനിങില്ല. കേരളത്തിൽ പോലും ദേശീയ പാത നിര്‍മ്മിക്കുന്നത് കൃത്യമായ ഡ്രൈനേജ് അടക്കം ഉണ്ടാക്കാതെയാണ്. റോഡിൻ്റെ രണ്ട് വശത്തും കുടുംബങ്ങൾ വെള്ളത്തിലാണ്. ഗൗരവതരമായ വിഷയം പാര്‍ലമെൻ്റിൽ ഉന്നയിക്കുമെന്നും കെസി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രതികരണത്തിൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam