
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വ്യക്തമാക്കി. പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാനാകില്ലെന്ന നിലപാട് വി ഡി സതീശൻ സർക്കാർ ആവർത്തിക്കുമ്പോഴാണ് സംഘടന ജനറൽ സെക്രട്ടറി ഹൈക്കമാൻഡ് നിലപാട് വീണ്ടും ഓർമ്മപ്പെടുത്തിയത്. യു ഡി എഫ് സർക്കാരിനെതിരെ പി എം ശ്രീയുടെ പേരിൽ വിമർശനമുന്നയിച്ച മുൻ മന്ത്രി കെ രാജന് ശക്തമായ മറുപടിയും കെ സി വേണുഗോപാൽ നൽകി. ക്യാബിനറ്റ് മന്ത്രിയായിരുന്ന കാലത്ത് മിണ്ടാതിരുന്ന ആളല്ലേ ഈ രാജനെന്നായിരുന്നു ചോദ്യം. രാജന്റെ വീര്യം അന്ന് കണ്ടില്ലെന്നും അന്ന് ഒത്തുകളിക്കുകയായിരുന്നുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിലും സമസ്ത മുഖപത്രത്തിന്റെ വിമർശനത്തിലും പാർട്ടിയുടെ നിലപാട് കോൺഗ്രസ് തന്നെ തീരുമാനിക്കുമെന്നും വെറുതെ വിവാദങ്ങളിലേക്ക് പോകാൻ താല്പര്യപ്പെടുന്നില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.
അതേസമയം ചിറയിൻകീഴിൽ എം എൽ എ രമ്യ ഹരിദാസടക്കമുള്ള കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ കയ്യാങ്കളിയെക്കുറിച്ച് പാർട്ടി തലത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആരുടെ ഭാഗത്താണ് തെറ്റ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കും. എം എൽ എയ്ക്കെതിരെ കൂടുതൽ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് അന്വേഷണം നടത്തുന്നവർക്കാണ് അത് അറിയുകയെന്ന് കെ സി മറുപടി നൽകി. കോൺഗ്രസിന്‍റെ പ്രധാന ലക്ഷ്യം 2029 ലെ തെരഞ്ഞെടുപ്പാണെന്നും രാഹുൽ ഗാന്ധി തന്നെ മുന്നണിയെ നയിക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam