
കോട്ടയം:പെണ്‍കുട്ടിയെ വേദിയിൽനിന്ന് ഇറക്കി വിട്ട സംഭവത്തിൽ സമസ്തക്കെതിരെ കെസിബിസി മുൻവക്താവ് ഫാദർ വർഗീസ് വള്ളിക്കാട്ട് . ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് വിമർശനങ്ങൾ. പെൺകുട്ടിയുടെ ആത്മാഭിമാനം തകർക്കുന്ന നടപടിയാണ് ഉണ്ടായത്. ഇനി ജീവിതത്തിൽ ഒരു പുരുഷന്റെ മുന്നിലും പ്രത്യക്ഷപ്പെടാൻ പെൺകുട്ടി ധൈര്യം കാണിക്കും എന്ന് കരുതുന്നില്ല. ഹൃദയം തകരുന്ന കാഴ്ചയാണ് സമസ്ത വേദിയിൽ ഉണ്ടായത്. ഇക്കാര്യത്തിൽ സമസ്ത നേതാക്കളെ ന്യായീകരിക്കാൻ ഉള്ള ശ്രമം ദൗർഭാഗ്യകരമാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്നത് മുസ്ലിം സമുദായത്തെ പിന്നോട്ട് അടിക്കും. ഈ പെൺകുട്ടിക്ക് സംഭവിച്ചത് പോലെ ഒരു മതവും സ്ത്രീകളുടെമേൽ വിവേചനം ചൊരിയരുത്. ഭരണഘടന അനുശാസിക്കുന്ന അന്തസ്സ് നിഷേധിക്കാൻ ആർക്കും അവകാശമില്ല. കേരളത്തിൽ പ്രബുദ്ധത ഭരണഘടനയിലും നിയമങ്ങളിലും മാത്രം. ഓരോ സമുദായവും സ്വയം വിമർശനത്തിലൂടെയാണ് നവീകരിച്ചിട്ടുള്ളത്. മുസ്ലിം സമൂഹം മാറ്റം എത്രകണ്ട് ഉൾക്കൊണ്ടു എന്ന് ആത്മപരിശോധന നടത്തണം. കാലത്തിനനുസരിച്ച് സ്വയം വിമർശനം നടത്താൻ കഴിയുന്ന നേതൃത്വം എല്ലാ മതങ്ങളിലും ഉണ്ടാകണമെന്നും ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് ലേഖനത്തില്‍ ആവശ്യപ്പെട്ടു.
Read More : 'ഇത് പെണ്‍കുട്ടികൾ തീപ്പന്തമായി കത്തുന്ന കാലം': സമസ്ത വിവാദത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു
രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍
പൊതുവേദിയിൽ മതനേതാവ് പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഖുറാൻ തത്വങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് സംഭവം എന്നാണ് വിമർശനം. മുസ്ലീം കുടുംബത്തിൽ ജനിച്ചത് കൊണ്ടാണ് കുട്ടി അപമാനിക്കപ്പട്ടത് എന്നും ഗവർണർ പറഞ്ഞു. സ്ത്രീ പുരുഷ അവകാശങ്ങളെ പറ്റിയുള്ള ഖുറാൻ വചനം ഉദ്ധരിച്ചാണ് ട്വിറ്ററിലൂടെയുള്ള പ്രതികരണം.ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍ ആണ് പൊതുവേദിയിൽ പെൺകുട്ടിയെ വിലക്കിയത്.
Read More : പൊതുവേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവം; രൂക്ഷവിമർശനവുമായി ഗവർണർ
വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ നേതാവിനെതിരെ വ്യാപക വിമർശനമുയർന്നു. മദ്‌റസ കെട്ടിട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചത്. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാർ ദേഷ്യപ്പെട്ടു. പിന്നീട് സംഘാടകർക്കെതിരെ പ്രകോപിതനായി. സമസസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ. ''ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്''- അബ്ദുള്ള മുസ്ലിയാർ സംഘാടകരോട് ചോദിച്ചു. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ നിരവധി പേർ മുസ്ലിയാർക്കെതിരെ വിമർശനവുമായി രംഗത്തെത്തി. സുന്നി പരിപാടികളിൽ വേദിയിൽ സ്ത്രീകൾ ഉണ്ടാകാറില്ലെന്നാണ് സമസ്തയുടെ മറുപടി.
Read More : 'മതനേതാവിന്റെ പ്രവൃത്തി അപലപനീയം', പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തത്': വനിതാ കമ്മിഷൻ