കൊവിഡ് പരിശോധന കിറ്റുകൾക്ക് ക്ഷാമമില്ലെന്ന് സംസ്ഥാന സർക്കാർ

By Web TeamFirst Published May 27, 2020, 7:25 AM IST
Highlights

പിസിആർ കിറ്റ്, ആർഎൻ എ വേർതിരിക്കൽ കിറ്റ് എന്നിവയാണ് പരിശോധനകൾക്കായി വേണ്ടത്. പിസിആർ കിറ്റ് 40 ദിവസത്തേക്കുളളവ ലഭ്യമാണ്.

തിരുവനന്തപുരം:  കോവിഡ് പരിശോധനകൾ കൂട്ടിയാലും സംസ്ഥാനത്ത് പരിശോധന കിറ്റുകളുടെ ദൗർലഭ്യമുണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ്. നിലവിൽ 40 ദിവസത്തേക്കുളള പിസിആർ കിറ്റുകളും 35 ദിവസത്തേക്കുളള ആർഎൻഎ വേർതിരിക്കൽ കിറ്റുകളും സംസ്ഥാനത്തുണ്ട്.

അടുത്ത മാസം 30- നകം മൂന്ന് ലക്ഷം പരിശോധനകൾ നടത്തേണ്ടി വരും എന്നായിരുന്നു ആരോഗ്യവകുപ്പ് കണക്കാക്കിയിരുന്നത്. ഒരു രോഗിയിൽ തന്നെ അൻപത് പരിശോധനകൾ വരെ നടത്തേണ്ട സാഹചര്യവുമുണ്ട്. അതിനാൽ പരിശോധനകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം യുക്തിപൂർവ്വം പരിശോധന കിറ്റുകൾ ഉപയോഗിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പിസിആർ കിറ്റ്, ആർഎൻ എ വേർതിരിക്കൽ കിറ്റ് എന്നിവയാണ് പരിശോധനകൾക്കായി വേണ്ടത്. പിസിആർ കിറ്റ് 40 ദിവസത്തേക്കുളളവ ലഭ്യമാണ്. ആർഎൻഎ വേർതിരിക്കൽ കിറ്റ് 1,30,000 എണ്ണം ഇപ്പോൾ ഉണ്ട്. കിറ്റുകൾ ആവശ്യത്തിന് വേണ്ടപ്പോൾ വരുത്തുന്നതിനായി 9 കമ്പനികൾക്ക് മെഡിക്കൽ സർവീസസ് കോർപറേഷൻ ഓർഡർ നൽകിയിട്ടുണ്ട്. 

കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 1800 പരിശോധനകളാണ് ഒരുദിവസം നടക്കുന്നത്. ലക്ഷണങ്ങൾ ഉളളവർക്കുളള പരിശോധനകൾക്ക് പുറമേ കൂട്ടമായി സാംപിൾ ശേഖരിച്ചും പരിശോധനകൾ നടക്കുന്നുണ്ട്. പുറത്ത് നിന്ന് ഇങ്ങനെ ശേഖരിക്കുന്ന സാംപിളുകൾ ലാബുകളിൽ എത്തിക്കാനുളള പ്രത്യേക ഉപകരണങ്ങളും ആവശ്യമുണ്ട്, വിടിഎം എന്ന് പേരുളള ഇവ 18,000 എണ്ണം സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. 

കൂടുതൽ ഗ്രൂപ്പ് പരിശോധനകൾ നടത്താൻ തീരുമാനിച്ചതിനാൽ 25,000 വിടിഎം കൂടി വാങ്ങിയിട്ടുണ്ട്. കിറ്റുകൾക്കായി കേന്ദ്രസർക്കാരിനെ അധികം ആശ്രയിക്കാതെയാണ് സംസ്ഥാനം ഇപ്പോൾ മുന്നോട്ടുപോകുന്നത്. കേന്ദ്രത്തിൽ നിന്നും ഇതുവരെ ഇരുപതിനായിരത്തിലേറെ കിറ്റുകൾ മാത്രമേ സംസ്ഥാനത്തിന് കിട്ടിയിട്ടുളളൂ.

click me!