
ദില്ലി: കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്റ്റേസ്റ്റ് സിലബസ് വിദ്യാര്‍ത്ഥികൾ നല്‍കിയ ഹർജിക്കെതിരെ തങ്ങളുടേയും വാദം കേൾക്കണം എന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികൾ നല്‍കിയ തടസ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കീമിൽ പ്രവേശന നടപടികളിൽ പ്രതിസന്ധി ആഗ്രഹിക്കുന്നില്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പെട്ടന്ന് തീർപ്പുണ്ടായാൽ അപ്പീൽ നല്കുന്നതിന് തയ്യാറാണെന്ന് വ്യക്തമാക്കും ഇല്ലെങ്കിൽ നയം അടുത്തകൊല്ലം നടപ്പാക്കുമെന്ന് വിശദമാക്കാനാണ് സാധ്യത.
ജസ്റ്റിസ് പി എസ് നരസിംഹ, എ എസ് ചന്ദുകർ എന്നിവരുടെ ബെഞ്ചാണ് വിഷയം കേസ് കേൾക്കുക. നാല് സിബിഎസ്ഇ വിദ്യാർത്ഥികളാണ് തങ്ങളുടെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് കാട്ടി അഭിഭാഷകൻ അൽജോ കെ ജോസഫ് മുഖാന്തരം തടസഹർജി സമർപ്പിച്ചത്. പുതിയ ഫോർമുല തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾ ഹര്‍ജി നല്‍കിയത്. റാങ്ക് പട്ടിക പുതുക്കിയത് സ്വഭാവികനീതിയുടെ നിഷേധമാണ്. പ്രോസ്പെക്ടിൽ മാറ്റം വരുത്താൻ സർക്കാരിന് അധികാരമുണ്ട്. സിബിഎസ്ഇ വിദ്യാർത്ഥികളുടെ അവകാശം ഇല്ലാതെയാക്കിയല്ല പുതിയ പട്ടിക. നയപരമായ വിഷയത്തിലാണ് ഹൈക്കോടതി ഇടപെടൽ. ഇതുവഴി സംസ്ഥാനസിലബസിലെ വിദ്യാർത്ഥികളുടെ നീതി നഷ്ടമായെന്നും ഹർജിയിൽ വാദിക്കുന്നു.
KEAM We Need Justice എന്ന പേരിൽ രൂപീകരിച്ച വാട്സ്ആപ്പ് കൂട്ടായ്മയുടെ നേൃത്വത്തിലാണ് നിയമപോരാട്ടം. 15 വിദ്യാർത്ഥികളാണ് ആദ്യഘട്ടത്തിൽ ഹർജി നൽകിയത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് വിദ്യാർത്ഥികൾക്കായി ഹാജരാകുക. ഇതിനിടെ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ കേരളം സമയം നീട്ടിച്ചോദിച്ച് എഐസിടിഇയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 14നുള്ളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്നാണ് നിലവിൽ നിർദേശം. എന്നാൽ സുപ്രീംകോടതിയിലടക്കം ഹർജികൾ എത്തിയ സാഹചര്യത്തിൽ ഇത് നീട്ടണമെന്നാണ് ആവശ്യം. കഴിഞ്ഞ വർഷം സെപ്തംബർ 18 വരെ പ്രവേശനം പൂർത്തിയാക്കാൻ സമയം നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam