
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കുഞ്ഞനന്തന്റെ മരണ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹമാധ്യമങ്ങളില്‍ അനുശോചനം പങ്കുവെച്ചതിനെതിരെ ആര്‍എംപി വക്കീല്‍ നോട്ടിസയച്ചു. ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിന്റെ പേരിലാണ് വക്കീല്‍ നോട്ടിസയച്ചത്.
ശിക്ഷയില്‍ കഴിയുന്ന പ്രതി മരിച്ചപ്പോള്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തുന്നത് കോടതിയലക്ഷ്യമെന്ന് നോട്ടീസില്‍ പറയുന്നു. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യുമെന്നുമാണ് ആര്‍എംപിയുടെ മുന്നറിയിപ്പ്. ഇന്ന് ഉച്ചക്കാണ് വക്കീല്‍ നോട്ടീസയച്ചത്.
ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്റെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രിയടക്കമുള്ള സിപിഎം നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാറിന്റെ ഭരണകൂട വേട്ടയുടെ ഭാഗമായ ഗൂഢാലോചനയാണ് കുഞ്ഞനന്തനെ കേസില്‍ പ്രതിയാക്കിയതെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. ഔദ്യോഗിക പദവിയിലിരിക്കുന്നവര്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയത് അപ്പോള്‍ തന്നെ വിവാദമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam