
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ബിജെപി-സിപിഎം കൂട്ടുക്കെട്ടെന്ന ആരോപണത്തിൽ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ച് മോദി സംസാരിക്കുന്നില്ലെന്ന രാഹുലിന്‍റെ ആരോപണം തള്ളിയ രാജീവ് ചന്ദ്രശേഖര്‍, രാഹുൽ വായിക്കുകയും പഠിക്കുകയും ചെയ്യണമെന്ന് പരിഹസിച്ചു. വായിക്കുകയും പഠിക്കുകയും ചെയ്താൽ വിഡ്ഢിയെ പോലെ സംസാരിക്കേണ്ടി വരില്ല. ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ അയച്ചുതരാം. അതൊക്കെ രാഹുൽ ഗാന്ധി കാണണം. എഫ്‍സിആര്‍എ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങലെ പൊളിക്കും.
അക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ട. എഫ്‍സിആര്‍എ വിഷയം രാഷ്ട്രീയവത്കരിക്കരുത്. തെരഞ്ഞെടുപ്പ് സമയത്ത് എഫ്‍സിആര്‍എ ഭേദഗതി കൊണ്ടുവരാൻ ഞങ്ങള്‍ വിഡ്ഢികളാണോയെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. എഫ്‍സിആര്‍എയുമായി ബന്ധപ്പെട്ട് ആരെയും ഉപദ്രവിക്കില്ലെന്നത് തന്‍റെ ഉറപ്പാണമെന്നും നൂറു ശതമാനം ഗ്യാരന്‍റി നൽകുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പത്തു കൊല്ലം ഭരിച്ച മുഖ്യമന്ത്രി ജയിക്കാൻ വേണ്ടി എസ്‍ഡിപിഐയുടെ കാലു പിടിക്കുകയാണ്. എസ്ഡിപിഐ പിന്തുണയിൽ സിപിഎമ്മിൽ ആശയക്കുഴപ്പം തുടരുകയാണ്. നേമത്ത് മുഖ്യമന്ത്രി വരട്ടയെന്നും എംഎൽഎ എന്ത് ചെയ്തുവെന്ന് അദ്ദേഹം കാണട്ടെയെന്നും സംവാദത്തിന് എപ്പോഴും തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നിർധനകുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് സൗജന്യ പാചകവാതക സിലിണ്ടറും ഭക്ഷ്യസാധനങ്ങളും മരുന്നും വാങ്ങാൻ 2500 രൂപയുടെ പ്രതിമാസ സഹായവും വാഗ്ദാനം ചെയ്ത് കേരളത്തിൽ എൻഡിഎയുടെ പ്രകടന പത്രിക. എയിംസ് യാഥാർത്ഥ്യമാക്കുമെന്നും തിരുവനന്തപുരം കണ്ണൂർ അതിവേഗ റെയിൽ ശൃംഖല നടപ്പാക്കുമെന്നും വാഗ്ദാനം ചെയ്യുന്ന മാർഗരേഖ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രകാശനം ചെയ്തു. ശബരിമല സ്വർണക്കൊളളയിൽ സിബിഐ അന്വേഷണം, ദേവസ്വം ബോർഡുകൾ പുനസംഘടിപ്പിക്കൽ, 3000 രൂപ ക്ഷേമപെൻഷൻ, എല്ലാം വീടുകൾക്കും പ്രതിമാസം സൗജന്യമായി ഇരുപതിനായിരം ലിറ്റർ കുടിവെളളം,പ്ലാന്‍റേഷൻ ഭ ൂമികളിൽ ഇടവിള കൃഷി ചെയ്യാൻ അവസരമൊരുക്കൽ,തൃശ്ശൂർ-ഗുരുവായൂർ പാത തിരൂരിലേക്ക് നീട്ടൽ തുടങ്ങിയ വാഗ്ദാനങ്ങളും, ഇതാണ് മാറ്റം ഇതാണ് വികസിത കേരളം, എന്ന തലവാചകത്തോടെയുളള പ്രകടന പത്രികയിലുണ്ട്.
കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന് ആദ്യം പങ്കെടുത്തത് ആറ്റിങ്ങലിലെ റോഡ് ഷോയില്‍.എന്‍ഡി എ സ്ഥാനാര്‍ഥി പി സുധീറിന് വോട്ടഭ്യര്‍ഥിച്ച് നടന്ന ഒരു മണിക്കൂര്‍ നീണ്ട റോഡ് ഷോയിൽ, വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും അണിനിരന്നു. സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും ഒത്തുകളിയാണ് കേരളത്തിൽ നടക്കുന്നതെന്നും ഡീൽ ആരോപണങ്ങള്‍ ജനം തള്ളിക്കളയുമെന്നും നിതിൻ നബീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam