
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട മണ്ഡലത്തിന് കടുത്ത മത്സരബുദ്ധിയുള്ള രാഷ്ട്രീയ ചരിത്രമാണുള്ളത്. മുന്‍ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനെ ആദ്യമായി നിയമസഭയിലെത്തിച്ച മണ്ഡലം കൂടിയാണ് ഇരിങ്ങാലക്കുട.
കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിയും, സിപിഐ(എം) നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മണ്ഡലത്തിൽ മാറിമാറി വിജയിച്ചിട്ടുണ്ട്. 2011-ൽ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായിരുന്ന അഡ്വ. തോമസ് ഉണ്ണിയാടൻ ഇവിടെ നിന്ന് വിജയിച്ചു. എന്നാൽ 2016-ലും 2021-ലും ഡോ. ആർ. ബിന്ദുവിലൂടെ സിപിഐ(എം) മണ്ഡലത്തിൽ ആധിപത്യം ഉറപ്പിച്ചു.
2021- ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
2021- ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കൂടിയായ ഡോ. ആർ. ബിന്ദു (സിപിഎം) വലിയ വിജയം നേടുകയായിരുന്നു. 62,493 വോട്ടുകൾ (40.27%) നേടിയാണ് ബിന്ദു മണ്ഡലം നിലനിർത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. തോമസ് ഉണ്ണിയാടന് (കേരള കോൺഗ്രസ് ജേക്കബ്) 56,544 വോട്ടുകൾ ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി മുൻ ഡിജിപി ഡോ. ജേക്കബ് തോമസ് 34,329 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. യുഡിഎഫും എൻഡിഎയും വലിയ വോട്ട് വിഹിതം പിടിച്ചെങ്കിലും ഭൂരിപക്ഷം ഉയർത്തിക്കൊണ്ട് എൽഡിഎഫ് മണ്ഡലം നിലനിർത്തി.
പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പം
മണ്ഡലത്തിൽ ഇരിങ്ങാലക്കുട നഗരസഭയും ആളൂർ പഞ്ചായത്തും മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. കാറളം, കാട്ടൂർ, മുരിയാട്, പടിയൂർ, പൂമംഗലം, വെള്ളൂക്കര പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പമാണ്.
സീറ്റ് നിലനിര്‍ത്തുമോ ആര്‍ ബിന്ദു?
സിപിഎമ്മിന്‍റെ ആര്‍ ബിന്ദു തന്നെയാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത് ഇത്തവണയും തോമസ് ഉണ്ണിയാടൻ തന്നെയാണ്. ഇരിങ്ങാലക്കുട എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളം ആണ്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ ഊന്നിയാണ് മന്ത്രി കൂടിയായ ആര്‍ ബിന്ദു എൽഡിഎഫിനായി ജനവിധി തേടുന്നത്. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആദ്യ വനിതാപ്രതിനിധിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ആര്‍ ബിന്ദു വീണ്ടും അങ്കത്തിനിറങ്ങുന്നതോടെ സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കാൽനൂറ്റാണ്ടായി മണ്ഡലത്തിൽ സജീവമായ ഉണ്ണിയാടന്റെ ജനകീയ ബന്ധം വോട്ടാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. മാറിയ സാഹചര്യത്തിൽ, ഐക്യത്തോടെ പ്രവർത്തിച്ചു നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാനുറച്ചാണ് ഉണ്ണിയാടന്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam