കേരളം ഉറ്റുനോക്കുന്ന മണ്ഡലം; ചങ്കിടിപ്പ് ബിജെപിയ്ക്ക്, അപ്രതീക്ഷിത ട്വിസ്റ്റുകൾക്കായി കാത്തിരിപ്പ്! വീണ്ടും ശ്രദ്ധാകേന്ദ്രമായി മഞ്ചേശ്വരം

Published : Mar 21, 2026, 02:58 PM IST
Surendran - AKM Ashraf

Synopsis

നേരിയ ഭൂരിപക്ഷത്തിൽ പല തവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കാൻ ബിജെപിയും കെ സുരേന്ദ്രനും കിണഞ്ഞ് ശ്രമിക്കുമ്പോൾ, കോട്ട കാക്കാൻ യുഡിഎഫും ശക്തമായി രംഗത്തുണ്ട്. 

മഞ്ചേശ്വരം: കാസർ​കോടിന്റെ കവാടമെന്ന് വിശേഷിപ്പിക്കാവുന്ന മഞ്ചേശ്വരത്ത് ഇത്തവണയും വീറും വാശിയും നിറഞ്ഞ പോരാട്ടമാകും നടക്കുകയെന്ന് ഉറപ്പായിക്കഴിഞ്ഞു. എൻഡിഎയ്ക്ക് വേണ്ടി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഒരിക്കൽക്കൂടി പോരിനിറങ്ങുമ്പോൾ കോട്ട കാക്കുകയെന്ന ലക്ഷ്യം ഏറ്റെടുത്ത് നിലവിലെ എംഎൽഎയായ എകെഎം അഷ്റഫ് തന്നെയാണ് യുഡിഎഫിന് വേണ്ടി മത്സര രം​ഗത്തുള്ളത്. വെറും 87 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എകെഎം അഷ്റഫ് ജയിച്ചുകയറിയത്. സുരേന്ദ്രന്റെ അപരനായി മത്സരിച്ച കെ സുന്ദര 467 വോട്ടുകൾ നേടിയതാണ് എൻഡിഎയുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയത്.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങൾ നടക്കുന്ന ഇടങ്ങളിലൊന്നാണ് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലം. 2011 മുതൽ മണ്ഡലത്തിൽ ബിജെപി ശക്തമായ സാന്നിധ്യമാണ്. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് ജയപരാജയങ്ങൾ സംഭവിക്കുന്നതെന്ന് വ്യക്തമാകും. 2006ൽ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി എച്ച് കുഞ്ഞമ്പു ബിജെപിയുടെ നാരായണ ഭട്ടിനെ വെറും 4,829 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 2011ലും 2016ലും മുസ്ലീം ലീഗിന്റെ പി.ബി അബ്ദുൽ റസാഖ് എൻഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തി. ഇതിൽ 2011ൽ 5,828 വോട്ടുകൾക്കും 2016ൽ വെറും 89 വോട്ടുകൾക്കുമായിരുന്നു അബ്ദുൽ റസാഖിന്റെ വിജയം. ഇത് കേരള നിയമസഭാ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളിലൊന്നാണ്.

2019ൽ മുസ്ലീം ലീഗിന്റെ തന്നെ എം സി ഖമറുദ്ദീനാണ് വിജയിച്ചത്. കെ സുരേന്ദ്രന് പകരം ബിജെപിയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ രവീശ തന്ത്രി കുണ്ടാര്‍ 7,923 വോട്ടുകൾക്ക് പരാജയപ്പെട്ടു. 2006-ൽ സി.എച്ച്. കുഞ്ഞമ്പുവിലൂടെ സിപിഎം അട്ടിമറി നടത്തിയതൊഴിച്ചാൽ 1987 മുതൽ മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയാണ് മഞ്ചേശ്വരം. മണ്ഡലത്തിൽ എൽഡിഎഫിന് ഏകദേശം 20-25% വോട്ടുകളുണ്ട്. എന്നിരുന്നാലും പ്രധാന മത്സരം യുഡിഎഫും എൻഡിഎയും തമ്മിലാണ്. കന്നഡ, തുളു സംസാരിക്കുന്ന വോട്ടർമാർക്ക് വലിയ സ്വാധീനമുള്ള മണ്ഡലമായതിനാൽ തന്നെ ഇത് ബിജെപിക്ക് അനുകൂലമായ ഘടകമാകാറുണ്ട്. 2026-ൽ വീണ്ടും കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്ന് മത്സരിക്കുമ്പോൾ കഴിഞ്ഞ തവണത്തെ പരാജയം വിജയമാക്കി മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനായി രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്ന പരാതിയിൽ കെ സുരേന്ദ്രനെതിരെ ബദിയഡുക്ക പൊലീസ് കേസ് എടുത്തതും തുടര്‍ന്നുണ്ടായ നിയമപോരാട്ടങ്ങളുമെല്ലാം വലിയ വാര്‍ത്തയായി. ഫലം വന്നപ്പോൾ 745 വോട്ടുകൾക്ക് സുരേന്ദ്രൻ വീണ്ടും തോറ്റു. എന്നാൽ, അന്നും സ്ഥാനാര്‍ത്ഥി പട്ടികയിൽ മറ്റൊരു സുരേന്ദ്രൻ ഉണ്ടായിരുന്നു. 197 വോട്ടുകൾ നേടിയ എം സുരേന്ദ്രൻ. ഏതായാലും അക്കൗണ്ട് തുറക്കാൻ ബിജെപിയും കോട്ട നിലനിർത്താൻ യുഡിഎഫും ശ്രമിക്കുമ്പോൾ മഞ്ചേശ്വരം ഇത്തവണയും കേരളത്തിലെ ഏറ്റവും വലിയ 'ഹോട്ട് സീറ്റ്' ആയിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെള്ളിത്തിരയിലെ 'വോട്ടുപിടുത്തം'; സോഷ്യൽ മീഡിയയിൽ തരംഗമായി പഴയകാല സിനിമകളിലെ ചുവരെഴുത്തുകൾ!
വടുതലയിലെ കൂട്ട മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മരണത്തിന് പിന്നിൽ അശ്വതിയുടെ ഭര്‍ത്താവിന്‍റെ കുടുംബമെന്ന് ആരോപണം