
തൃശൂർ: കൊച്ചി - സേലം പാചകവാതക പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കാനുള്ള ശ്രമം പാതിവഴിയിൽ. ബുധനാഴ്ച രാവിലെയാണ് മണ്ണ് പരിശോധനയ്ക്കിടെ പൈപ്പ് മാറി തുളച്ചതിനെ തുടർന്നാണ് കെ.എസ്.പി.പി.എൽ. പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായത്. ചോർച്ച പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ചോർച്ചയടച്ച് വാതക വിതരണം പുനരാരംഭിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നാണ് കെ.എസ്.പി.പി.എൽ. കമ്പനി അധികൃതർ പറയുന്നത്. മണ്ണിൽ എട്ടു മീറ്ററോളം താഴെയുള്ള വാതകം ഒഴിഞ്ഞ പൈപ്പ് ലൈനിൽ വെള്ളം നിറച്ചശേഷമേ ചോർച്ച പരിഹരിക്കാൻ കഴിയൂ.
പൈപ്പ് ലൈനിലുണ്ടായിരുന്ന പാചക വാതകം 12 കിലോമീറ്റർ അപ്പുറത്തേക്ക് തള്ളി നീക്കി. നെല്ലായി വയലൂരിലെ വാൽവ് തുറന്ന് വെള്ളം ഉയർന്ന മർദത്തിൽ പമ്പ് ചെയ്താണ് ഗ്യാസ് തള്ളി നീക്കിയിരുന്നത്. ഇത് വെള്ളിയാഴ്ച വെളുപ്പിന് പൂർത്തിയായി. മരത്താക്കര പുഴമ്പള്ളത്തെ വാൽവ് വഴി വെള്ളം പമ്പ് ചെയ്ത് ഗ്യാസ് പാലക്കാട് ഭാഗത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പാലക്കാട് വെച്ച് കണ്ടയ്നറുകളിൽ നിറയ്ക്കുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. എന്നാൽ കുതിരാൻ പ്രദേശത്തെ വാൽവിൽ മോട്ടറിന് ശക്തി കുറവായതിനാൽ പമ്പിങ് ഇടയ്ക്ക് നിർത്തേണ്ടി വരുന്നതായും അറിയുന്നു.
മണലിപ്പുഴയ്ക്ക് സമീപത്തെ മണലി - മടവാക്കര റോഡിലെ പൈപ്പിലെ ചോർച്ച വെള്ളിയാഴ്ചയും തുടരുകയാണ്. കൊച്ചി - സേലം പൈപ്പ് ലൈൻ അധികൃതർ ചോർച്ച പരിഹരിക്കുന്നതിനുള്ള കഠിന ശ്രമത്തിലാണ്. പുതുക്കാട് അഗ്നിരക്ഷാസേനയും മുഴുവൻ സമയവും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ഈ ഭാഗത്ത് അഞ്ച് ലക്ഷം ലിറ്റർ എൽ.പി. ഗ്യാസ് പൈപ്പിലുണ്ടെന്നായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത കണക്ക്. ഭാരത് പെട്രോളിയം കോർപ്പറേഷൻ്റെ (ബി.പി.സി.എൽ.) പെട്രോൾ പൈപ്പ് ലൈനിൽ പണിക്കെത്തിയ തൊഴിലാളികൾ എട്ട് മീറ്റർ അപ്പുറത്തുള്ള കെ.എസ്.പി.പി.എൽ. കമ്പനിയുടെ ഗ്യാസ് പൈപ്പ് ലൈനിൽ ഡ്രില്ല് ഉപയോഗിച്ച് തുളച്ചതാേടെയാണ് ചോർച്ചയുണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam