
ദില്ലി: യുഡിഎഫിൽ സീറ്റ് വിഭജനം നീളുന്നതിൽ ഘടകകക്ഷികള്‍ അതൃപ്തിയിൽ. ചർച്ചകൾ വേഗത്തിലാക്കാൻ ലീഗ് അടക്കമുള്ള ഘടകക്ഷികള്‍ സമ്മര്‍ദം ശക്തമാക്കി. യുഡിഎഫിലെ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമാകാത്തത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടക്കം നീളുന്നതിന് കാരണമാവുകയാണ്. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ഇന്നും നിര്‍ണായക ചര്‍ച്ച നടക്കും. നാൽപതിനും അന്‍പതിനും ഇടയിൽ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇതുവരെ 36 സീറ്റുകളിൽ മാത്രമാണ് ഒറ്റപേരിലേക്ക് എത്തിയത്. ബുധനാഴ്ചയോടെ പ്രഖ്യാപനം പൂർത്തിയാക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം. സീറ്റ് ചര്‍ച്ചകള്‍ വേഗത്തിൽ പൂര്‍ത്തിയാക്കാനാണ് ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമടക്കമുള്ള ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നത്. ഇതിനിടെ ഇടഞ്ഞ് നിൽക്കുന്ന
കെ സുധാകരനുമായി ഹൈക്കമാൻഡ് നേതാക്കള്‍ നാളെയായിരിക്കും കൂടിക്കാഴ്ച നടത്തുക. വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് കെ സുധാകരൻ. നാളെ രാവിലെ കെ സുധാകരൻ ദില്ലിയിലേക്ക് പോകും. എല്ലാം പാർട്ടി തീരുമാനിക്കുംഎന്ന ഒറ്റ വാചകമാണ് ഇന്നലെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്. കണ്ണൂരിൽ മത്സരിച്ചേ തീരുവെന്ന നിലപാട് നാളെ നേതൃത്വത്തിന് മുന്നിലും അദ്ദേഹം ആവർത്തിക്കും.
യുഡിഎഫിൽ സീറ്റ് വിഭജനത്തിലും കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലും വെല്ലുവിളികൾ ഏറെയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗമായുള്ള വിഭജന ചർച്ച കോൺഗ്രസിന് കീറാമുട്ടിയായി തുടരുകയാണ്. ഇന്നലെ വൈകി ആലുവ പാലസിൽ പി.ജെ.ജോസഫ്, മോൻസ് ജോസഫ് അടക്കമുള്ള നേതാക്കളുമായി വി ഡി സതീശൻ ചർച് നടത്തിയെങ്കിലും ധാരണയായില്ല. ചർച്ച പൂർത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞപ്പോൾ , രണ്ടു ദിവസം കൂടി എടുക്കുമെന്ന് പി.ജെ.ജോസഫ് തിരുത്തുകയായിരുന്നു.ഇതിനിടെ, പല മണ്ഡലങ്ങളിലും സ്ഥാനമോഹികളുടെ കലാപം കോണ്‍ഗ്രസിന് വെല്ലുവിളിയായി മാറുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam