
വടക്കൻ കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള നിയമസഭ മണ്ഡലമാണ് മട്ടന്നൂർ. മട്ടന്നൂർ നഗരസഭയും തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം, കോളയാട്, തില്ലങ്കേരി എന്നീ പഞ്ചായത്തുകളും തളിപ്പറമ്പ് താലൂക്കിലെ പാടിയൂർ-കല്ല്യാട് പഞ്ചായത്തും ചേർന്നതാണ് മട്ടന്നൂർ നിയമസഭാ മണ്ഡലം. കണ്ണൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് മട്ടന്നൂർ. 2026ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട് കണക്കുപ്രകാരം, 201719 വോട്ടർമാരാണ് മണ്ഡലത്തിലുള്ലത്. ഇതിൽ പുരഷ വോട്ടർമാർ 97533 ഉം സ്ത്രീ വോട്ടർമാർ 104166 ഉം ആണ്.
1957ൽ ഈ മണ്ഡലം നിലവിൽ വന്നു. എന്നാൽ 1965ലെ പുനക്രമീകരണത്തിൽ അപ്രത്യക്ഷമായ ഈ മണ്ഡലം 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് തിരികെ നിലവിൽ വന്നത്. എന്നും ഇടതുപക്ഷത്തോടൊപ്പം നിന്ന മണ്ഡലമാണ് മട്ടന്നൂർ. കഴിഞ്ഞ പ്രവാവശ്യം കെകെ ശൈലജ വൻ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽനിന്ന് ജയിച്ച് നിയമസഭയിലെത്തിയത്. 2021ൽ കെകെ ശൈലജ നേടിയത് 96,129 വോട്ടുകളായിരുന്നു. എതിർ സ്ഥാനാർഥിയായിരുന്ന ആർഎസ്പിയുടെ ഇല്ലിക്കൽ അഗസ്തി നേടിയത് 35,166 വോട്ടുകളും. അതായത് 60,963 എന്ന മൃഗീയ ഭൂരിപക്ഷത്തിലാണ് കെകെ ശൈലജ വിജയിച്ചത്.
2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് പാലക്കാട് ജില്ലയിലെ ആലത്തൂർ മണ്ഡലം ഒരു ചരിത്ര വിജയത്തിന് സാക്ഷ്യം വഹിച്ചത്. സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച എം ചന്ദ്രൻ, ഡിഐസി (DIC) സ്ഥാനാർത്ഥിയായിരുന്ന എ രാഘവനെ 47,671 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ഒന്നര പതിറ്റാണ്ടോളം കേരളത്തിൽ ഒരു സ്ഥാനാർത്ഥിയും വോട്ട് നിലയിൽ ഇത്രയും വലിയൊരു അന്തരം സൃഷ്ടിച്ചിരുന്നില്ല. എന്നാൽ 15 വർഷം നീണ്ടുനിന്ന എം. ചന്ദ്രന്റെ ആ റെക്കോർഡ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പഴങ്കഥയായി. കണ്ണൂരിലെ മട്ടന്നൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ, കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്ന റെക്കോർഡ് തന്റെ പേരിലേക്ക് മാറ്റിയെഴുതി. 60,000-ത്തിന് മുകളിൽ ഭൂരിപക്ഷം നേടിയ ടീച്ചറുടെ വിജയം, ആലത്തൂർ മണ്ഡലം കുറിച്ച പഴയ റെക്കോർഡിനെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു.
2011ലും 2016ലും ഇപി ജയരാജനായിരുന്നു ഇടതുക്ഷത്തിൻ്റെ സ്ഥാനാർഥിയായിരുന്നത്. 2011ൽ 30,512, 2016ൽ 43,381ഭൂരിപക്ഷത്തിലാണ് ഇപി ജയരാജൻ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചത്. 2016ലും 2021ലും ബിജെപിക്ക് മട്ടന്നൂർ മണ്ഡലത്തിൽനിന്നും പതിനെട്ടായിരത്തിലധികം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 81.59 ശതമാനം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച മണ്ഡലം കൂടിയാണ് മട്ടന്നൂർ.
സ്ഥാനാർഥികൾ
ഇപ്രാവശ്യം എൽഡിഎഫ് രംഗത്ത് ഇറക്കിയിരിക്കുന്നത് ഡിവൈെഫ്ഐ നേതാവ് വികെ സനോജിനെയാണ്. യുഎഡിഎഫിനുവേണ്ടി മത്സരിക്കുന്നത് ചന്ദ്രൻ തില്ലങ്കേരിയാണ്. ബിജെപിക്കുവേണ്ടി ബിജു എലക്കുഴിയും മത്സരത്തിനിറങ്ങുന്നു. ഭൂരിപക്ഷം കുറയ്ക്കുക എന്നതായിരിക്കും കോൺഗ്രസിൻ്റെ ലക്ഷ്യം. വോട്ട് ശതമാനം കൂട്ടാനുള്ള പ്രവർത്തനം ബിജെപിയും ലക്ഷ്യമിടും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam