
ദില്ലി: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിൽ വൻ പങ്കാളിത്തം ഉറപ്പാക്കാൻ കേരളത്തിലെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റെക്കോർഡ് പങ്കാളിത്തം കേരളത്തിന്റെ ജനാധിപത്യ മനോഭാവത്തിന് ഊർജ്ജം പകരും. പ്രത്യേകിച്ച് സംസ്ഥാനത്തിലെ യുവജനങ്ങളും സ്ത്രീകളും വോട്ട് രേഖപ്പെടുത്താൻ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. മലയാളത്തിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
അതേ സമയം, വനിത സംവരണ ഭേദഗതി ബില്ലിൽ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ല് രാജ്യം ഒറ്റക്കെട്ടായി പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി പ്രധാന പത്രങ്ങളിൽ ലേഖനം എഴുതി. സമവായം അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം വിഡിയോയും മോദി പുറത്തിറക്കി. സ്ത്രീ ശാക്തീകരണം വികസിത ഇന്ത്യയിലേക്കുള്ള കുതിപ്പ് കൂട്ടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 2029 മുതലുള്ള പാർലമെൻറ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ വനിത സംവരണം നടപ്പാക്കണം. ഇനിയും ഇത് വച്ചു താമസിപ്പിക്കാൻ കഴിയില്ലെന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
സമവായത്തിന് എല്ലാ പാർട്ടികളും തയ്യാറാകണം എന്നും മോദി ആവശ്യപ്പെട്ടു. സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള നീക്കം അടക്കം അംഗീകരിക്കില്ലെന്നാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന നയം. പാർട്ടി നിലപാട് തീരുമാനിക്കാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഉടൻ ചേരുമെന്ന് നേതാക്കൾ അറിയിച്ചു. പ്രതിപക്ഷത്ത് ഭിന്നതയുണ്ടാക്കാനാണ് സർക്കാർ നീക്കമെന്നും കോൺഗ്രസ് ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam