
തിരുവനന്തപുരം: ആളിയാർ ഡാമിന് താഴെ വൈദ്യുതി ഉത്പാദനത്തിനായി മറ്റൊരു തടയണ കെട്ടാനുളള തമിഴ്നാടിന്‍റെ നീക്കത്തിൽ ആശങ്ക അറിയിച്ച് കേരളം. പദ്ധതി നടപ്പായാൽ ചിറ്റൂർ മേഖലയിലെ കൃഷിയും 150 ഓളം ശുദ്ധജല പദ്ധതികളും അവതാളത്തിലാകും. പദ്ധതി നടപ്പായാൽ ചിറ്റൂർ പുഴയിലേക്കുളള സ്വാഭാവിക നീരൊഴുക്ക് പോലും തടസപ്പെടുമെന്നാണ് ആശങ്ക. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ ചിറ്റൂർ പുഴയിൽ നിന്നുളള വെള്ളത്തെ ആശ്രയിച്ച് 150 ലേറെ ശുദ്ധജല പദ്ധതികളുണ്ട്. 50,000 ഏക്കർ കൃഷിയുമുണ്ട്. ഇവയെ എല്ലാം തമിഴ്നാടിന്‍റെ നീക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതിയുമായി തമിഴ്നാട് മുന്നോട്ട് പോയാൽ കർഷകരുടെ സഹായത്തോടെ കോടതിയെ സമീപിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.
ആളിയാർ ഡാമിന് താഴെ പമ്പ്ഡ് സ്റ്റോറേജ് പദ്ധതി നടപ്പാക്കി വൈദ്യുതി ഉത്പാദനത്തിനാണ് തമിഴ്നാടിന്‍റെ നീക്കം. ഇതിനായി ബജറ്റിൽ 11000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പദ്ധതി നടപ്പായാൽ ചിറ്റൂർ പുഴയിലേക്കുളള സ്വാഭാവിക നീരൊഴുക്ക് പോലും തടസപ്പെടുമെന്നാണ് കർഷകരുടെ ആശങ്ക. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ ചിറ്റൂർ പുഴയിൽ നിന്നുളള വെള്ളത്തെ ആശ്രയിച്ച് 150 ലേറെ ശുദ്ധജല പദ്ധതികളുണ്ട്. 50,000 ഏക്കർ കൃഷിയുമുണ്ട്. ഇവയെ എല്ലാം തമിഴ്നാടിന്‍റെ നീക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിന് അവകാശപ്പെട്ട ജല പ്രവാഹം പൂർണമായി തമിഴ്നാടിന് ലഭിക്കുന്ന തരത്തിലായിരിക്കും പുതിയ പദ്ധതി എന്നാണ് സൂചന. നിലവിൽ തമിഴ്നാട്ടിൽ നിന്ന് പറമ്പികുളം ആളിയാർ കരാറനുസരിച്ചുളള വെള്ളം വാങ്ങിയെടുക്കുന്നത് പോലും വലിയ സമ്മർദ്ദം ചെലുത്തിയാണ്. കരാർ പ്രകാരം ഈ പദ്ധതിക്ക് കീഴിൽ ഇരു സംസ്ഥാനങ്ങളും അറിയാതെ ഒരു പദ്ധതിയും നടപ്പാക്കരുതെന്ന വ്യവസ്ഥയും തമിഴ്നാട് ലംഘിക്കുന്നതായി പരാതിയുണ്ട്.
ആളിയാർ ഡാമിന് താഴെ പമ്പ്ഡ് സ്റ്റോറേജ് പദ്ധതി നടപ്പാക്കാനുള്ള തമിഴ് നാടിന്‍റെ നീക്കത്തിൽ ആശങ്ക അറിയിച്ച് കേരളം, തമിഴ്‌നാട് ജലവിഭവ സെക്രട്ടറി ജെ ജയകാന്തന് കത്തയച്ചിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തമിഴ്നാടിന്റെ ഏകപക്ഷീയമായ നടപടി ഉടനടി നിര്‍ത്തിവയ്ക്കണമെന്നും പി എ പി കരാറിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കാതെയാണ് തമിഴ്‌നാട് പദ്ധതിയുമായി മുന്നോട്ട് പോകുന്നത് എന്നാണ് കത്തിൽ പറയുന്നത്. എന്നാല്‍ കത്തിലെ അവശ്യമടക്കമുള്ള കേരളിന്‍റെ ആശങ്കകൾ തമിഴ്‌നാട് മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തുടര്‍ നടപടികള്‍.