തന്‍റെ പിഎ അയ്യപ്പന് ലഭിച്ച കസ്റ്റംസ് നോട്ടീസ് വിഷയത്തിൽ അന്വേഷണത്തെ തടസപ്പെടുത്തുകയില്ലെന്നും സ്പീക്കർ പറഞ്ഞു.
തിരുവനന്തപുരം: പതിനാലാം കേരള നിയമ സഭയുടെ 22 ാം സമ്മേളനം നാളെ തുടങ്ങും. നാളെ നയപ്രഖ്യാപന പ്രസംഗം നടക്കും. ഈ മാസം 15 നാണ് കേരള ബജറ്റ്. സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ നോട്ടീസിന് മേൽ യുക്തമായ നടപടി സ്വീകരിക്കുമെന്ന് സ്‍പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോട്ടീസ് ചട്ട പ്രകാരമാണ്, ഈ വിഷയം ചർച്ചയ്ക്ക് എടുക്കാമെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം.
തന്‍റെ പിഎ അയ്യപ്പന് ലഭിച്ച കസ്റ്റംസ് നോട്ടീസില്‍ അന്വേഷണത്തെ തടസപ്പെടുത്തുകയില്ല. സ്വപ്‍ന സുരേഷുമായി വാട്സ് ആപ്പ് ചാറ്റ് നടത്തി, വിദേശത്ത് സർവ്വകലാശാല തുടങ്ങാൻ പണം മുടക്കി തുടങ്ങിയ വാർത്തകളെല്ലാം തെറ്റാണെന്ന് സ്പീക്കർ പറഞ്ഞു. താൻ നിരപരാധിയാണെന്ന് സ്പീക്കര്‍ ആവർത്തിക്കുമ്പോഴും നാളെ തുടങ്ങുന്ന സഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിന്‍റെ വിമർശന മുന പ്രധാനമായും നീളുക പി ശ്രീരാമകൃഷ്ണനിലേക്ക് തന്നെ. സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയ സാഹചര്യത്തിൽ കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.
സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസിൽ ഒന്നരമണിക്കൂർ ചർച്ചയുണ്ടാകും. തിയതി പിന്നീട് തീരുമാനിക്കും. സ്വർണ്ണക്കടത്തും ഡോളര്‍ കടത്തും വീണ്ടും പ്രതിപക്ഷം ആയുധമാക്കുമ്പോൾ വിവാദങ്ങൾ മറികടന്ന് നേടിയ തദ്ദേശ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാകും സർക്കാർ പ്രതിരോധം. നയപ്രഖ്യാപന പ്രസംഗത്തിൽ കാർഷിക നിയമ ഭേദഗതിക്കെതിരായ വിമർശനം ഉണ്ടെങ്കിലും ഗവർണ്ണർ കരടിൽ മാറ്റം നിർദ്ദേശിച്ചിട്ടില്ല .