
തിരുവനന്തപുരം: വിവാദങ്ങളുടെ പേരിൽ ഒരു പദ്ധതിയും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്പ്രിംക്ലർ കരാറിനെക്കുറിച്ച് താനുന്നയിച്ച ആരോപണങ്ങൾ ഹൈക്കോടതി ശരിവച്ചുവെന്ന് പ്രതിപക്ഷനേതാവ് അവകാശപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മാധ്യമങ്ങളുടെ പ്രോത്സാഹനമാണ് വിവാദങ്ങൾ ഉയർത്തുന്നവർക്ക് സഹായം. ഇതിനൊക്കെ വഴങ്ങി സർക്കാർ നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ല. വിവാദങ്ങൾ ജനം തിരിച്ചറിയുമെന്നും 'നാം മുന്നോട്ട്' പരിപാടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. പഴയ വിവാദങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പ്രിംക്ലർ കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങളെ മുഖ്യമന്ത്രി ചെറുക്കുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന് തലവേദനയാണ് സ്പിംക്ലര്‍ കരാര്‍ നല്‍കിയത്. സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ശേഖരിക്കുന്ന രേഖകൾ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് സ്പ്രിംക്ലറിനോട് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പരസ്യ ആവശ്യത്തിന് കേരള സർക്കാരിന്‍റെ പേരോ ലോഗോയോ ഉപയോഗിക്കരുത്. വ്യക്തികളുടെ രേഖാമൂലമുള്ള ഉറപ്പ് വാങ്ങി മാത്രമെ ഇനി വിവര ശേഖരണം പാടുള്ളൂ എന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam