
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണെന്നും അത്രയേറെ പേര്‍ വേഗതയേറിയ സംവിധാനം ഉപയോഗിക്കുന്നതിനാല്‍ സംസ്ഥാനം പൊതുവെ എങ്ങനെ ചിന്തിക്കുന്നുവെന്നു വ്യക്തമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളുടെ വേഗം ദേശീയ ശരാശരിയെക്കാള്‍ 40 ശതമാനം താഴെയാണ്. പുതിയ കാലത്തു വേഗതയേറിയ ഗതാഗത സംവിധാനം ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. അതിനാല്‍ നൂതന ഗതാഗത സംവിധാനം നമുക്ക് ഒരുക്കേണ്ടതുണ്ട്. അതു പരിസ്ഥിതി സൗഹൃദമായിരിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍വീസിനായി കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമഗ്ര നഗരവികസന നയമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിവേഗം നഗരവല്‍കരിക്കപ്പെടുന്ന കേരളത്തില്‍ നവകേരള നഗരനയം രൂപവല്‍കരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഹരിത ബസുകള്‍ തിരുവനന്തപുരത്ത് ഓടാന്‍ തുടങ്ങുന്നതോടെ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാകും. നവകേരള നഗരനയം നടപ്പാക്കാന്‍ കമ്മീഷന്‍ രൂപീകരിക്കും. അന്താരാഷ്ട്ര വിദഗ്ധര്‍, അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരിക്കും കമ്മീഷന്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നഗരനയത്തിന്റ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ അന്താരാഷ്ട്ര വിദഗ്ധരുടെ സഹായം തേടും. നഗര പുനരുജ്ജീവനം, നഗര സൗന്ദര്യവല്‍ക്കരണം എന്നിവയ്ക്ക് 300 കോടി രൂപ പ്രാരംഭ ചെലവ് വരും. ഇതിന്റെ ആദ്യ ഗഡുവായ 100 കോടി രൂപ കിഫ്ബി മുഖേന നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
പരിപാടിയില്‍ മന്ത്രി എം. ബി രാജേഷ് അധ്യക്ഷത വഹിച്ചു. 113 ഇ-ബസുകള്‍ തലസ്ഥാന നഗരിക്കുള്ള ഓണസമ്മാനമാണെന്ന് അദ്ദേഹം പറഞ്ഞു. 1135 കോടി രൂപയുടെ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ 500 കോടി വീതം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും 135 കോടി തിരുവനന്തപുരം കോര്‍പ്പറേഷനുമാണ് വഹിക്കുന്നത്. 104 കോടി രൂപ ചെലവിലാണ് ഇ-ബസുകള്‍ വാങ്ങുന്നത്. നിലവില്‍ 50 ഇ-ബസുകള്‍ തിരുവനന്തപുരത്ത് സിറ്റി സര്‍വീസായി ഓടുന്നുണ്ട്. ഇതോടെ തലസ്ഥാനനഗരിയിലെ മൊത്തം കെ. എസ്.ആര്‍.ടി.സി ഇ-ബസുകളുടെ എണ്ണം 163 ആകും. സ്വിഫ്റ്റ് ആദ്യമായി നിരത്തിലിറക്കുന്ന ആധുനിക ശ്രേണിയിലുള്ള രണ്ടു സീറ്റര്‍ കം സ്ലീപ്പര്‍ ഹൈബ്രിഡ് ഹൈടെക് ബസുകളുടെ ഫ്‌ളാഗ് ഓഫും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ഷാജൻ സ്കറിയയുടെ അറസ്റ്റിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം