മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ സിഎസ്ആറില്‍ നിന്ന് പുറത്താണെന്ന് വാണിജ്യവകുപ്പ് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയെ സിഎസ്ആറില്‍(കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സിഎസ്ആറില്‍ നിന്ന് പുറത്താണെന്ന് വാണിജ്യവകുപ്പ് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടത്. അതേ സമയം, കൊവിഡ് ദുരിതാശ്വാസ സമാഹരണത്തിനായി രൂപീകരിച്ച പിഎം കെയേഴ്‌സ് സിഎസ്ആര്‍ ഫണ്ടിന് അര്‍ഹമാണെന്നും വാണിജ്യ വകുപ്പ് വ്യക്തമാക്കി. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അവരുടെ മൂന്ന് വര്‍ഷത്തെ ലാഭത്തിന്റെ രണ്ട് ശതമാനം സാമൂഹിക ഉന്നമനത്തിന് ചെലഴിക്കണമെന്ന നിയമമാണ് സിഎസ്ആര്‍. കമ്പനികള്‍ മുഖ്യമന്ത്രിയുടെയോ സംസ്ഥാനങ്ങളുടെയോ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയാല്‍ സിഎസ്ആര്‍ ആയി പരിഗണിക്കില്ലെന്നാണ് വാണിജ്യമന്ത്രാലയം വ്യക്തമാക്കിയത്.
എന്നാല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സിഎസ്ആറിന് അര്‍ഹതപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്പനി നിയമം ഏഴാം ഷെഡ്യൂള്‍ പ്രകാരം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടും അവശ വിഭാഗങ്ങളുടെ ഉന്നമന ഫണ്ടുമാണ് സിഎസ്ആറിന് അര്‍ഹത. ഫെഡറല്‍ സംവിധാനത്തില്‍ പൊതു ആവശ്യത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനുള്ള സിഎസ്ആര്‍ ഒഴിവാക്കുന്നത് പൊതുതത്വത്തിന് എതിരാണെന്നും സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത വര്‍ധിക്കുന്ന നടപടി തിരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യരപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam