പുഴക്കരയിൽ വിശ്രമിക്കുന്ന മുതലയുടെ വീഡിയോ പങ്കുവെച്ച വനംവകുപ്പ്, വിനോദസഞ്ചാരികൾക്ക് അപകട സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. 

സുല്‍ത്താന്‍ബത്തേരി: നീലഗിരിയിലെ വിനോദ സഞ്ചാര മേഖലയിലുള്‍പ്പെട്ട മുതുമലയിലെ മായാര്‍ നദിയില്‍ മുതലകളുടെ സാന്നിധ്യം കണ്ടെത്തി. ഭീമന്‍ മുതല പുഴക്കരയില്‍ വിശ്രമിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് തമിഴ്‌നാട് വനംവകുപ്പ വിനോദ സഞ്ചാരികൾ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. നീലഗിരിയിലേക്ക് വിവിധ സ്ഥലങ്ങള്‍ കാണാനും മറ്റുമെത്തുന്നവര്‍ മുതലയുടെ ചിത്രം പകര്‍ത്താനുമെത്താറുണ്ട്. ഇതിന്റെ അപകട സാധ്യതയാണ് വനം അധികാരികള്‍ ചൂണ്ടിക്കാട്ടുന്നത്.

നദിയോടു ചേര്‍ന്ന് വിശ്രമിക്കുന്ന മുതലയുടെ ദൃശ്യം കഴിഞ്ഞ ദിവസമാണ് വനം വകുപ്പ് പുറത്തുവിട്ടത്. വേനല്‍ കടുത്തതോടെ നദിയില്‍ വെള്ളം തീര്‍ത്തും കുറഞ്ഞ സാഹചര്യത്തില്‍ മുതലകള്‍ വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗത്തേക്ക് എത്താറുണ്ട്. ചില നേരങ്ങളില്‍ കരയിലെ ജീവികളെ വേട്ടയാടാനും വിശ്രമിക്കാനുമായി മുതലകള്‍ കരക്ക് കയറാറുണ്ട്. നദി കാണാനെത്തുന്നവര്‍ അപകട സാധ്യത അറിയാതെ വെള്ളം കെട്ടിനില്‍ക്കുന്ന ഇടങ്ങളില്‍ ഇറങ്ങുമ്പോഴും മുതലകളുടെ ആക്രമണമുണ്ടായേക്കാം. അതേ സമയം മുതലകള്‍ വിശ്രമിക്കുന്നത് കണ്ടാല്‍ അടുത്തേക്ക് പോകരുതെന്നും ഫോട്ടോയെടുക്കാന്‍ ശ്രമിക്കരുതെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മുന്നറിയിപ്പും നിര്‍ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.