
ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കളുമായി ഒറ്റയ്ക്കും കൂട്ടമായും ചർച്ച നടത്താൻ ഹൈക്കമാൻഡ്. കെസി വേണുഗോപാലുമായും നേതൃത്വം പ്രത്യേകം കൂടിക്കാഴ്ച നടത്തും. ദീപ ദാസ്മുൻഷിയും അവസാന വട്ട ചർച്ചകളിലിരിക്കും. അതേസമയം, ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി കെസിയെ തീരുമാനിച്ചാൽ ഘടകകക്ഷികളും അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് കെസി പക്ഷം. ഹൈക്കമാൻഡ് തീരുമാനത്തിന് ശേഷവും ഘടകകക്ഷികൾ മുൻ നിലപാടിൽ ഉറച്ചു നിൽക്കില്ലെന്ന പ്രതീക്ഷയിൽ കൂടിയാണ് കെസി ക്യാമ്പ്.
ഘടകക്ഷികളുടേത് പൊതുവികാരം കണക്കിലെടുത്തുള്ള താൽക്കാലിക നിലപാട് ആണെന്നും കെസി പക്ഷം വ്യാഖ്യാനിക്കുന്നു. എംഎൽഎമാരിലെ ഭൂരിപക്ഷം നോക്കി തീരുമാനമെന്ന ഉറച്ച ആത്മവിശ്വാസത്തിൽ കെസി പക്ഷം. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിനായി വിഡി സതീശൻ ഏതറ്റം വരെ പോകും എന്നറിയാൻ ഉറ്റുനോക്കുകയാണ് ഹൈക്കമാൻഡും. ഇന്ന് നടക്കുന്ന ചർച്ചകളിൽ സതീശൻറെ നിലപാട് നിർണായകമാണ്. പൊതുവികാരം സതീശന് അനുകൂലമായുണ്ടെന്നും എന്നാൽ എംഎൽമാരിലും പാർട്ടിയിലും പിന്തുണ കുറവാണെന്നും റിപ്പോർട്ടിലുണ്ട്.
ഘടകകക്ഷികളുടെ അഭിപ്രായം പരിഗണിക്കണമെന്ന ശുപാർശ റിപ്പോർട്ടിലില്ല. ഹൈക്കമാൻഡിൻറെ തീരുമാനത്തിനൊപ്പമെന്ന് പത്ത് എംഎൽഎമാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ പോലെ ഏകപക്ഷീയ പ്രഖ്യാപനം പാടില്ലെന്ന നേതാക്കളുടെ അഭിപ്രായവും റിപ്പോർട്ടിലുണ്ട്. എന്നാൽ മുന്നോട്ട് പോവണമെങ്കിൽ ഒത്തു തീർപ്പ് ഫോർമുലയ്ക്ക് നേതൃത്വം ശ്രമിക്കും. ഒത്തുതീർപ്പായാൽ ഇന്ന് മുഖ്യമന്ത്രി ആരാണെന്ന് പ്രഖ്യാപിക്കും. സാഹചര്യം സങ്കീർണ്ണമായ പശ്ചാത്തലത്തിൽ പ്രിയങ്ക ഗാന്ധി ഖർഗെയുമായി സംസാരിച്ചു. നിലവിൽ സതീശനായി ലീഗും കടുപ്പിക്കുന്നതോടെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാവുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam