
ദുബായ്: കേരളത്തിൽ വി ഡി സതീശൻ സർക്കാർ അധികാരമേറ്റതും യു ഡി എഫ് വിജയവും ആഘോഷമാക്കി യു ഡി എഫ് പ്രവാസി സംഘടനകൾ. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ഗൾഫിലെ ആഘോഷം. ടീം യു ഡി എഫ് എന്ന പേരിലായിരുന്നു പലയിടത്തെയും ആഘോഷം. ടീം യു ഡി എഫ് ദുബായ് കൊടുങ്ങല്ലൂർ മണ്ഡലം ആഘോഷം യുവജന ക്ഷേമകാര്യ മന്ത്രി ഒ ജെ ജനീഷിന്റെ മന്ത്രിസ്ഥാനത്തിലും യു ഡി എഫിന്റെ 102 സീറ്റ് വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ചായിരുന്നു. ഷാർജയിലും ആഘോഷം നടന്നു. ഇൻക്കാസ് ഷാർജ കേക്ക് മുറിച്ചാണ് സന്തോഷം പങ്കുവെച്ചത്. ഷാർജ അസോസിയേഷൻ മുൻ പ്രസിഡണ്ടും ഇൻക്കാസ് നേതാവുമായ കെ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഇൻകാസ് പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലും ആഘോഷം നടന്നു. ദുബായ് അബു - ഹൈലിൽ പാട്ടുപാടിയും നൃത്തം വെച്ചും പായസം വിതരണം നടത്തിയുമായിരുന്നു ആഘോഷം. ശിങ്കാരിമേളവും പ്രവർത്തകർ അവതരിപ്പിച്ച കലാപരിപാടികളും ആഘോഷം കളറാക്കി.
അതേസമയം സതീശൻ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലായാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഭരണത്തിന്റെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമാണ് ഓഫീസുകൾ പങ്കിടുന്നത്. നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാകും മുഖ്യമന്ത്രിയുടെയും പി കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ പ്രവർത്തിക്കുക. നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ കെ മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവർക്കും ഒന്നാം നിലയിൽ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവർക്കും ഓഫീസുകൾ അനുവദിച്ചു. നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ സണ്ണി ജോസഫും രണ്ടാം നിലയിൽ അനൂപ് ജേക്കബും തങ്ങളുടെ ഭരണപരമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. മെയിൻ ബ്ലോക്കിന്റെ ഒന്നാം നിലയിലാണ് സി പി ജോണിന്റെയും എ പി അനിൽകുമാറിന്റെയും ഓഫീസുകൾ സജ്ജീകരിച്ചിരിക്കുന്നത്. സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ ടി സിദ്ദിഖും മൂന്നാം നിലയിൽ കെ എ തുളസിയും ചുമതലയേൽക്കും. സെക്രട്ടേറിയറ്റ് അനക്സ് മന്ദിരങ്ങളിലും മന്ത്രിമാർക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അനക്സ് ഒന്നിന്റെ നാലാം നിലയിൽ റോജി എം ജോണും അഞ്ചാം നിലയിൽ കെ എം ഷാജിയും ആറാം നിലയിൽ ഒ ജെ ജനീഷും ഓഫീസുകൾ തുറക്കും. അനക്സ് രണ്ടിൽ ഒന്നാം നില മുതൽ യഥാക്രമം എം ലിജു, വി ഇ അബ്ദുൽ ഗഫൂർ, ബിന്ദു കൃഷ്ണ എന്നിവർക്ക് ഓഫീസുകൾ ലഭിച്ചപ്പോൾ അഞ്ചാം നില പി കെ ബഷീറിനും ആറാം നില പി സി വിഷ്ണുനാഥിനും ഏഴാം നില എൻ ഷംസുദ്ദീനും അനുവദിച്ചു. പുതിയ ഓഫീസുകൾ യാഥാർത്ഥ്യമായതോടെ വരും ദിവസങ്ങളിൽ ഭരണനടപടികൾ കൂടുതൽ വേഗത്തിലാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam