
കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങ പറിക്കാനെത്തിയവര്‍ക്കും സഹായികളായി എത്തിയ രണ്ട് സ്ത്രീകള്‍ക്കും കടന്നല്‍ കുത്തേറ്റു. മുക്കം കാരശേരി കറുത്തപറമ്പ് മോലിക്കാവിലാണ് അപകടമുണ്ടായത്. ഗോതമ്പ് റോഡ് സ്വദേശി കണ്ണന്‍കുട്ടി(57), കുവ്വപറമ്പത്ത് വാസു(55) എന്നിവര്‍ക്കും തേങ്ങ പെറുക്കി കൂട്ടുന്നതിന് സഹായികളായെത്തിയ രണ്ട് സ്ത്രീകള്‍ക്കുമാണ് കുത്തേറ്റത്. തേങ്ങ വലിക്കുന്നതിനിടയില്‍ തെങ്ങിന് മുകളില്‍ കൂടുകൂട്ടിയിരുന്ന കടന്നല്‍ക്കൂട്ടം ഒന്നാകെ ഇളകി ആക്രമിക്കുകയായിരുന്നു. വലിയപറമ്പിലുള്ള സ്വകാര്യ വ്യക്തിയുടെ മോലിക്കാവിലെ പറമ്പില്‍ രാവിലെ ജോലിക്കെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
മാരകമായി കടന്നല്‍ കുത്തേറ്റ കണ്ണന്‍കുട്ടി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ ബോധരഹിതനായി. ഉടന്‍ ഓടത്തെരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ ഡോക്ടറില്ലെന്ന കാരണം പറഞ്ഞ് പ്രാഥമിക ചികിത്സ പോലും നല്‍കാതെ പറഞ്ഞതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് മുക്കത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് ചികിത്സ നല്‍കിയത്. മറ്റ് മൂന്ന് പേര്‍ക്കും സാരമായ പരിക്കുകളില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam