
മലപ്പുറം: കേരള കോൺഗ്രസ് എമ്മുമായുള്ള ചർച്ചയിൽ നിർണായക പങ്കുവഹിക്കുന്നത് മുസ്ലിം ലീഗ്. തിരുവമ്പാടിക്കും പാലക്കും പുറമേ തൊടുപുഴയും വേണമെന്നാണ് മാണി ഗ്രൂപ്പിന്റെ ആവശ്യം. തൊടുപുഴയ്ക്ക് പകരം അപു ജോസഫിന് മറ്റൊരു സീറ്റ് അന്വേഷിക്കുയാണ് യുഡിഎഫ് എന്നാണ് സൂചന. റോഷി അഗസ്റ്റിനും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. ചർച്ചയിൽ പുരോഗതിയെന്ന് ലീഗ് നേതൃത്വം അറിയിച്ചു. ജോസുമായി സിപിഎം നേതാക്കളും ചർച്ച നടക്കുന്നുണ്ട്. അതേസമയം, മുന്നണി മാറ്റത്തിൽ നിലപാട് വ്യക്തമാക്കാൻ ജോസ് കെ മാണി 11മണിക്ക് മാധ്യമങ്ങളെ കാണും.
പുറത്ത് നിഷേധിക്കുമ്പോഴും കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ മുന്നണി മാറ്റത്തിനുള്ള അണിയറ നീക്കം സജീവമാണ്. ജോസ് കെ മാണി പോകില്ലെന്ന് സിപിഎമ്മിനും ഉറപ്പിക്കാൻ കഴിയുന്നില്ല. ഇടത് നേതാക്കൾ റോഷി അഗസ്റ്റിനുമായി ആശയ വിനിമയം തുടരുകയാണ്. ജോസ് കെ മാണി പോയാലും ഇടതിൽ ഉറച്ച് നിൽക്കാനാണ് റോഷിയുടെ തീരുമാനം. മറ്റന്നാൾ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി നിർണായകമാണ്. സ്റ്റിയറിങ് കമ്മിറ്റിയിൽ മുന്നണി മാറ്റത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം, മുന്നണി മാറ്റം സംബന്ധിച്ച ഒരു ചർച്ചയ്ക്കും പ്രസക്തി ഇല്ലെന്ന് പ്രമോദ് നാരായണൻ എംഎൽഎ പ്രതികരിക്കുന്നത്. ഇക്കാര്യം ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ശബരിമലയിൽ മകരവിളക്ക് ദർശനത്തിന് എത്തിയ പ്രമോദ് പറഞ്ഞു.
ജോസിന്‍റെ നിഷേധക്കുറിപ്പ് വന്നിട്ടും കേരള കോൺഗ്രസ് മുന്നണി വിടില്ല എന്നുറപ്പിക്കുന്നില്ല സിപിഎം. ജോസുമായി സിപിഎം നേതാക്കൾ സംസാരിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. വി എൻ വാസവനാണ് ജോസിനെ വിളിച്ച് സംസാരിച്ചത്. ജോസിനെ കൂടെ നിർത്താനാണ് സിപിഎമ്മിന്‍റെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam