കരാര്‍ പരിശോധിച്ച് വരികയാണെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം ലൈഫ് മിഷൻ കമ്മീഷൻ തട്ടിപ്പ് പുറത്ത് വന്ന് ഒരു മാസം ആകുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.
ദില്ലി: ലൈഫ് മിഷൻ പദ്ധതിയിൽ കേരളം പ്രോട്ടോക്കോൾ ലംഘിച്ചെന്ന് സൂചിപ്പിച്ച് കേരളം. വിദേശകാര്യം കേന്ദ്രവിഷയമായിരിക്കെ പദ്ധതിക്ക് കേരളം അനുമതി തേടിയില്ലെന്നും ഇക്കാര്യം പരിശോധിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പദ്ധതിക്കായി റെഡ്‍ക്രെസന്‍റുമായി കരാർ ഒപ്പിട്ടത് പ്രോട്ടോക്കോൾ പാലിച്ചല്ലെന്ന് വിലയിരുത്തി കേന്ദ്രം വിശദാംശം തേടിയിരുന്നു. കേന്ദ്രത്തിന് മറുപടി നല്‍കിയ ശേഷം വിദേശസർക്കാരുമായി കരാർ ഇല്ലാത്തതിനാൽ കേന്ദ്ര അനുമതി ആവശ്യമില്ലെന്നാണ് സംസ്ഥആനം വ്യക്തമാക്കിയത്.
എന്നാൽ ഭരണഘടന ചൂണ്ടിക്കാട്ടി വിദേശ ബന്ധത്തിൽ അധികാരം കേന്ദ്രത്തിനു തന്നെയെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. പരിശോധന തുടരുന്നു എന്ന് പറയുന്ന മന്ത്രാലയം ഇക്കാര്യത്തിൽ കൂടുതൽ വിശദാംശം വെളിപ്പെടുത്തിയില്ല. റെഡ്‍ക്രെസന്‍റ് റെഡ്ക്രോസിന് തുല്യമായ സംഘടനയാണ്. അതിനാൽ പദ്ധതിക്ക് മുൻകൂർ അനുമതി തേടണമായിരുന്നു എന്നാണ് കേന്ദ്ര വിലയിരുത്തൽ. പ്രോട്ടോക്കോൾ ലംഘനം നടന്നു എന്ന സൂചന വിദേശകാര്യമന്ത്രാലയം ഇതാദ്യമായാണ് പരസ്യമാക്കുന്നത്. യുഎഇ കോൺസുലേറ്റുമായുള്ള മന്ത്രി കെടി ജലീലിന്‍റെ ഇടപാട് എൻഫോഴ്സ്മെന്‍റ് അന്വേഷിക്കും എന്ന റിപ്പോർട്ടുകൾക്കിടെയാണ് ലൈഫ് മിഷനിലും കേന്ദ്രം നിലപാട് കടുപ്പിക്കുന്നത്.